മുംബൈ: ഏഷ്യ കപ്പ് ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണില്ല (Sanju Samson). പതിനഞ്ചംഗ ടീമിനെ രോഹിത് ശര്‍മ (Rohit Sharma) നയിക്കും. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ (Virat Kohli) ടീമിലേക്ക് തിരിച്ചുവിളിച്ചു. വെറ്ററന്‍ താരം ആര്‍ അശ്വിനും ടീമിലിടമുണ്ട്. റിഷഭ് പന്തിന് പുറമെ സീനിയര്‍ താരം ദിനേശ് കാര്‍ത്തികിനേയും വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തി. ഇതോടെ സഞ്ജുവും ഇഷാന്‍ കിഷനും പുറത്തായി. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്.

നാല് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. അശ്വിന് പുറമെ രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് സ്പിന്നര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍ എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനവും ഉപയോഗപ്പെടുത്തും. പുറം വേദനയെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ലോകകപ്പിന് മുമ്പ് താരത്തെ പൂര്‍ണ കായികക്ഷമതയോടെ നിലനിര്‍ത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പില്‍ നിന്നൊഴിവാക്കുന്നത്. ഈമാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജൂലൈ 14ന് ഇംഗ്ലണ്ടിനെതിരാ ഏകദിനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്.