ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. പുരുഷ ഡബിള്‍സ് ഫൈനലില്‍ ചിരാഗ് ഷെട്ടി- സാത്വിക് സായ്രാജ് സഖ്യമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. അതേസമയം പുരുഷവിഭാഗം ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ശരത് കമലും (Sharath Kamal) സ്വര്‍ണം നേടി. 

ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍- സീന്‍ വെന്‍ഡി എന്നിവരെ തോല്‍പ്പിച്ചാണ് ചിരാഗ്- സാത്വിക് സഖ്യം സ്വര്‍ണം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 21-15, 21-13. നേരത്തെ, പുരുഷ  സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും സ്വര്‍ണം നേടിയിരുന്നു.

മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ലക്ഷ്യ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍ 19-21, 21-9, 21-16. കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം നേടിയത്. സ്‌കോര്‍: 21-15, 21-13. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരുവരുടേയും ആദ്യ സ്വര്‍ണമാണിത്. 

അതേസമയം കമല്‍ ടേബിള്‍ ടെന്നിസിലെ രണ്ടാം സ്വര്‍ണമാണ് നേടിയത്. നേരത്തെ മിക്‌സിഡ് ഡബിള്‍സിസും താരം സ്വര്‍ണം നേടിയിരുന്നു. സിംഗിള്‍സില്‍ കമല്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡിനെയാണ്. സ്‌കോര്‍ 11-13, 11-7, 11-2, 11-6, 11-8. ഇന്ത്യയുടെ തന്നെ സത്യന്‍ ജ്ഞാനശേഖരന്‍ വെങ്കലം നേടി.

22 സ്വര്‍ണവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 15 വെള്ളിയും 23 വെങ്കലവും അക്കൗണ്ടിലുണ്ട്. 66 സ്വര്‍ണമുള്ള ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ട് (56), കാനഡ (26) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.