കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വൈദികരും സന്യസ്തരും വിശ്വാസികളും പ്രതിഷേധ സംഗമം നടത്തി. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വിശ്വാസി സംഗമത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികമാളുകള്‍ ഈ സംഗമത്തില്‍ പങ്കുചേര്‍ന്നത് സീറോ മലബാര്‍ സഭയിലെ ഔദ്യോഗിക വിഭാഗത്തിന് വെല്ലുവിളിയാവുകയാണ്. അറുപതു വര്‍ഷത്തിലധികമായി അതിരൂപതയില്‍ നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടു പ്രശ്‌നങ്ങളില്‍ അതിരൂപതയ്ക്ക് നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചുനല്‍കുക, ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിനോക് സിനഡ് നീതിപുലര്‍ത്തുക, സിനഡ് ബിഷപ്പുമാര്‍ വിശ്വാസികളെയും വൈദികരെയും കേള്‍ക്കുക എന്നീ ആവശ്യങ്ങളാണ് വിശ്വാസി സംഗമം ഉന്നയിച്ചിരിക്കുന്നത്.
അതിരൂപതയിലെ ഏറ്റവും മുതിര്‍ന്ന വൈദികനായ ഫാ. ജോര്‍ജ് വിതയത്തില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജനാഭിമുഖ കുര്‍ബാന അതിരൂപതയിലെ 99 ശതമാനം വൈദികരുടെയും അല്‍മായരുടെയും ആവശ്യമാണെന്നും ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നുമുള്ള പ്രതിജ്ഞ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി.പി. ജെരാര്‍ദ് ചൊല്ലിക്കൊടുത്തു.
ഫാ. ജോസ് ഇടശേരി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകള്‍ റാലിയില്‍ അണിചേര്‍ന്നു. തുടര്‍ന്നു നടന്ന യോഗത്തില്‍ മോണ്‍. വര്‍ഗീസ് ഞാളിയത് അധ്യക്ഷത വഹിച്ചു. ബിനു ജോണ്‍ പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ സംരക്ഷണ സമിതി, അല്‍മായ മുന്നേറ്റം, ദൈവജനകൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസിവൈഎം, സിഎല്‍സി, സിഎംഎല്‍, വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്.
നമ്മുടെ അതിരൂപതയുടെ ചരിത്രത്തിലൊരിക്കലും ഇതുപോലൊരു ഒത്തുചേരലിന്റെ ആവശ്യം ഉണ്ടായിട്ടില്ല. കാരണം പുറത്ത് നിന്നും ഒരു ശക്തിക്കും നമ്മെ ഒന്നും ചെയ്യുവാനാവാത്ത വിധം, ആത്മീയമായും ഭൗതീകമായും നമ്മുടെ അതിരൂപത ശക്തമായിരുന്നു. എന്നാലിന്ന്, നമ്മള്‍ തന്നെ ചേര്‍ത്തു നിര്‍ത്തിയവരാല്‍ വഞ്ചിക്കപ്പെട്ട്, ഒറ്റുകൊടുക്കപ്പെട്ട്, ഭിന്നമാക്കപ്പെട്ട്, നിലനില്‍പ്പിന് വേണ്ടി കേഴുന്ന നിസ്സഹായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ഈ സാഹചര്യങ്ങള്‍ മനസിലാക്കി നമ്മെ സഹായിക്കാനൊരുങ്ങിയവരെയൊക്കെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട അഭിവന്ദ്യ മാര്‍ ആന്റണി കരിയില്‍ പിതാവിനെ നാടുകടത്തിയത് തന്നെ ഈ കുടിലതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. സംഗമത്തില്‍ ഉറപ്പായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു വികാരി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്.
അതേസമയം വിവാദവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സീറോ മലബാര്‍ സഭ കാര്യാലയവും രംഗത്തെത്തി. ഫ്രാന്‍സീസ് മാര്‍പാപ്പയും തിരുസംഘവും സ്വീകരിച്ച നടപടിയെ ചോദ്യംചെയ്ത് സംഗമമെന്നപേരില്‍ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് വിശദീകരണകുറിപ്പ് ആരോപിക്കുന്നു.
സഭയുടെ കെട്ടുറപ്പും അച്ചടക്കവും തകര്‍ക്കുന്നതിന് പ്രവര്‍ത്തിക്കുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു. അതിരൂപതയിലെ സ്ഥലവില്‍പന കാനോനിക സമിതികളുടെ അംഗീകാരത്തോടെ സുതാര്യമായും നിയമാനുസൃതമായുമാണ് നടന്നത്. ഈ വിഷയത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്ഥലവില്‍പനയിലൂടെ അതിരൂപതയ്ക്ക് ലഭിക്കുമെന്ന് കരുതിയ തുക കിട്ടിയില്ല എന്നത് വസ്തുതയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സഭാനേതൃത്വം സമ്മതിക്കുന്നു.
ഏകീകൃത കുര്‍ബാന സംബന്ധിച്ച് മേലധികാരികളുടെ നിര്‍ദേശം അവഗണിച്ച് ഡിസംബര്‍ 25 വരെ ഒഴിവുനല്‍കിയ മാര്‍ കരിയിലിന്റെ നടപടി സഭാ സംവിധാനത്തോടും സഭാനിയമങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നെന്ന് കാര്യാലയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഒടുവില്‍ അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നതിനുള്ള സര്‍ക്കുലറില്‍ ഒപ്പുവച്ച മാര്‍ കരിയില്‍,
സിനഡ് പിതാക്കന്‍മാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഒപ്പുവയ്‌ക്കേണ്ടിവന്നതെന്ന പ്രസ്താവന സിനഡിനെ ചോദ്യംചെയ്യലായി. ഇതേത്തുടര്‍ന്നാണ് എറണാകുളം അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി സ്ഥാനത്തുനിന്നും മാര്‍ കരിയിലിന്റെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.