കോഴിക്കോട്: എം.എസ്.എഫ് ക്യാമ്പിൽ എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമർശങ്ങളിൽ മാപ്പുചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. തന്റെ പരാമർശങ്ങളിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും ഷാരിസ് പറഞ്ഞു. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തിരക്കഥാകൃത്തിന്റെ ഖേദപ്രകടനം.

വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ ‘കല, സർഗം, സംസ്കാരം’ എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമർശം. എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും’, ഇൻസ്റ്റഗ്രാം കുറിപ്പിൽ ഷാരിസ് വ്യക്തമാക്കി.

ജനഗണമന എന്ന സിനിമ ഇറങ്ങിയപ്പോൾ എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കൾ അവരുടെ വേദിയിലേക്ക് ക്ഷണിച്ചെന്ന് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് പറഞ്ഞിരുന്നു. എം.എസ്.എഫിന്റെ ക്യാമ്പിൽ വെച്ചായിരുന്നു ഇത്.

ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജന​ഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി. ഇങ്ങനെ ഒരു സിനിമയാണോ ഞാൻ ചെയ്തത് എന്നുപോലും തോന്നി. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്ലാമോഫോബിയ? ഡിജോയെ വിളിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോൾ അവരും പറഞ്ഞത് അവർക്കും വേണ്ടത് എന്നെയാണെന്നാണ്”, എന്നായിരുന്നു ഷാരിസ് പറഞ്ഞത്. ഈ പരാമർശത്തിലാണിപ്പോൾ അദ്ദേഹം മാപ്പുചോദിച്ചത്.