ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ സെമി ഉറപ്പിച്ച് ഇന്ത്യ. പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ വെയില്‍സിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഹര്‍മന്‍പ്രീത് സിംഗിന്‍റെ ഹാട്രിക്കാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.

നേരത്തെ ബോക്സിംഗില്‍ സെമിയിലെത്തിയ അമിത് പംഗാലും ജൈയ്‌സ്മിന്‍ ലംബ്രോയിയയും സാഹര്‍ അലാവത്തും ഇന്ത്യക്കായി മെഡലുകള്‍ ഉറപ്പിച്ചിരുന്നു. ഇതോടെ ബോക്സിംഗില്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചവരുടെ എണ്ണം ആറായി. വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ സെമിയിലെത്തിയ ഹിമ ദാസും വനിതകളുടെ ഹാമര്‍ ത്രോയില്‍ ഫൈനലിലെത്തിയ മഞ്ജു ബാലയും ഇന്ത്യയുടെ പ്രതീക്ഷകളാണ്.

ബാഡ്മിന്‍റണ്‍ സിംഗിള്‍സ് മത്സരങ്ങളില്‍ പി വി സിന്ധുവും കിഡംബി ശ്രീകാന്തും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഗെയിംസില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ ഇതുവരെ 18 മെഡലുകളാണ്  ഇന്ത്യ സ്വന്തമാക്കിയത്. ഇന്ന് രാത്രി 12ന് നടക്കുന്ന ലോങ് ജംപ് ഫൈനലില്‍ മലയാളി താരം ശ്രീശങ്കര്‍ മത്സരിക്കുന്നുണ്ട്. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് ശ്രീശങ്കര്‍ ഫൈനലിന് യോഗ്യത നേടിയത് എന്നത് ഇന്ത്യയുടെ പ്രതീക്ഷ കൂട്ടുന്നു.

സ്ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപീക പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യം ക്വാര്‍ട്ടറിലെത്തിയിരുന്നു. വെയില്‍സിന്‍റെ എമിലി വിറ്റ്‌ലോക്ക്- പീറ്റര്‍ ക്രീ‍ഡ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം മറികടന്നത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ ജയം. സ്കോര്‍ 11-8, 11-4.

അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ജോഷ്ന ചിന്നപ്പ-ഹരീന്ദര്‍ പാല്‍ സഖ്യം പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതേസമയം വനിതാ ഡബിള്‍സില്‍ സുനൈന കുരുവിളയും അന്‍ഹാത് സിംഗും പുരുഷ ഡബിള്‍സില്‍ വേലവന്‍ സെന്തില്‍കുമാര്‍-അഭയ് സിങ് സഖ്യവും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.