ഴിഞ്ഞ ഏതാനും നാളുകളായി തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അപവാദ പ്രചാരണങ്ങളോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ച് ​ഗായിക രഞ്ജിനി ജോസ്(Ranjini Jose). കുറച്ചു കാലമായി തന്നെ ലക്ഷ്യം വച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുയാണെന്നും പലതിനോടും പ്രതികരിക്കാതെ ഇരുന്നതാണെന്നും എന്നാൽ ക്ഷമ കെട്ടിട്ടാണ് പ്രതികരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. ഇത്തരം അപവാദങ്ങൾ പടച്ചുവിടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഗായിക ആവശ്യപ്പെടുന്നു.  

രഞ്ജിനി ജോസിന്റെ വാക്കുകൾ

നമസ്കാരം. ഈ വീഡിയോ ചെയ്യണമോ എന്ന് ഞാൻ ഒരുപാട് ആലോചിച്ചു. നമ്മളെല്ലാം മനുഷ്യരാണ്, ജീവിതത്തിൽ ഒരുപാട് വീഴ്ചകളുമൊക്കെയുള്ള സമയമാണ്. അതിന്റെയിടയിലാണ് ഇത്തരം വ്യാജവാർത്തകളും ഗോസിപ്പുകളുമൊക്കെ വരുന്നത്. വായിക്കുന്നവർക്ക് സെലിബ്രിറ്റികളെ കുറിച്ചുള്ള വാർത്തകളൊക്കെ ഒരു രസമാണ്. പക്ഷേ, മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാവരും മനുഷ്യരാണ്. എന്റെ ഓർമയിൽ ഞാനിതുവരെ എന്റെ സ്വകാര്യ ജീവിതം ഒരിക്കലും പൊതു സമൂഹത്തിന് മുന്നില്‍ പറയുകയോ ഒരു പരിപാടികളില്‍ പ്രശ്‌നം ഉണ്ടാക്കിയെന്നോ അതുപോലുള്ള ഒരു പരാതി പോലും കേൾപ്പിക്കാത്ത ആളാണ്. പിന്നെ എന്തിനാണ് കുറച്ചുമാസങ്ങളായി എന്നെയിങ്ങനെ നിരന്തരം ടാർഗറ്റ് ചെയ്യുന്നത് എന്നറിയില്ല. അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഇടുന്നത്.

ഒരാണിന്റെ കൂടെ ഒരു ഫോട്ടോ വന്നാൽ, അയാളെന്നെ ഒരു ബർത്ത്ഡേ പോസ്റ്റിൽ ടാഗ് ചെയ്താൽ ഉടനെ അയാളുമായി എനിക്ക് ബന്ധമുണ്ടെന്നും ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്നും അല്ല അതിനർഥം.  അതുകഴിഞ്ഞ്, എന്റെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരാൾക്കൊപ്പമുള്ള ഫോട്ടോ ഒരു മാ​ഗസീനിന്റെ കവർചിത്രമായി വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ലെസ്ബിയൻസ് ആണോ എന്നാണ് ഒരു മഞ്ഞപത്രത്തിൽ വാർത്ത വന്നത്. നിങ്ങൾക്ക് വീട്ടിൽ സഹോദരിമാരില്ലേ, സുഹൃത്തുക്കളില്ലേ? എല്ലാറ്റിനും അടിസ്ഥാനം ലൈംഗികതയാണോ? അത്രയും ഇടുങ്ങിയ ചിന്താഗതിയോടെയാണോ നിങ്ങൾ ഇടപഴകുന്നത്? വൃത്തികേട് എഴുതുന്നതിനു ഒരു പരിധിയില്ലേ?. ഇതിനെതിരെ ശക്തമായ രീതിയുള്ള നടപടികള്‍ വേണം എന്നാണ് എനിക്ക് പറയാനുള്ളത്. നാട്ടുകാർക്കെങ്കിലും അൽപം വിവരം വേണ്ടേ? നിങ്ങളെ പോലെ ഞങ്ങളും ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ്. എന്റെ വീഡിയോക്ക് മോശം കമന്റ് എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് തവണ ആലോചിച്ച് മാത്രം അത് ചെയ്യുക, ഇല്ലെങ്കില്‍ ഉറപ്പായും പരാതി നല്‍കും. എല്ലാവരുടെ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. കൊവിഡിന് ശേഷം എങ്ങനെയെങ്കിലും ആളുകൾ തിരിച്ചുവരാൻ നോക്കുമ്പോൾ, ഇതാണോ മനുഷ്യപ്പറ്റ് ?