കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ റെഡ് അലര്‍ട്ടാണ് പുതുതായി പിന്‍വലിച്ചത്. നേരത്തെ, ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. നിലവില്‍, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഉള്‍പ്പെടെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്്.

തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. കാസര്‍കോട് ചുള്ളി വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. ഇവിടുത്തെ 20 കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

14 പേരാണ് മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. സംസ്ഥാനമെങ്ങും 166 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിലപ്പ് 2375.53 അടിയായി. ഇടമലയാര്‍, കക്കി, ബാണാസുര സാഗര്‍, ഷോളയാര്‍, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുറ്റ്യാടി, പമ്പ, കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിയിപ്പുകളൊന്നുമില്ല.