ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിൽ തള്ളിയ യുവാവ് ചെന്നൈ പൊലീസിന്‍റെ പിടിയിലായി. സെങ്കുണ്ട്രം സ്വദേശി മദനനാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിലാണ് ഭാര്യ തമിഴ്ശെൽവിയെ കൊന്ന് തള്ളിയത്.

ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുമ്പാണ് കാണാതായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് തമിഴ്ശെൽവിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ഭർത്താവ് മദനാണെന്ന് നേരത്തെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.

നാലുമാസം മുമ്പ് പ്രണയവിവാഹിതരായ തമിഴ്ശെൽവിയും മദനും ചെന്നൈയിൽ റെഡ് ഹിൽസിനടുത്ത് സെങ്കുണ്ട്രത്ത് ആയിരുന്നു താമസം. ഒരു മാസം മുമ്പ് മകളെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് തമിഴ്ശെൽവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആന്ധ്രയിലെ കോണിയ പാലസിലേക്ക് ഭാര്യയുമൊത്ത് പോയെന്നും അവിടെവച്ച് കാണാതായെന്നുമാണ് മദൻ പൊലീസിന് നൽകിയ മൊഴി.

കോണിയ പാലസിനു സമീപം മദനും തമിഴ്ശെൽവിയും മദനും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവിയിൽ നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. തുടർന്ന് തമിഴ്ശെൽവിയുമായി വഴക്കുണ്ടായെന്നും കത്തിയെടുത്ത് കുത്തിയശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ പൊലീസിനോട് സമ്മതിച്ചു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മദനെ ചെന്നൈ സെങ്കുൺട്രം പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടന്നത് ആന്ധ്രാപ്രദേശിൽ ആയതുകൊണ്ട് പ്രതിയെ ആന്ധ്ര പൊലീസിന് കൈമാറുമെന്ന് സെങ്കുൺട്രം പൊലീസ് പറഞ്ഞു.