മുംബൈ: ന​ഗ്നവീഡിയോ കോൾ ചെയ്ത് വയോധികരിൽ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയൽപക്കക്കാരായ രണ്ട് വ‌യോധികർക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് അംബോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയത് ഒരാളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും എന്നാൽ തട്ടിപ്പിന്റെ രീതി ഒരുപോലെയാണെന്നും പൊലീസ് വ്യക്തമാക്കി.

86 കാരനായ വയോധികനെയാണ് ആദ്യം കബളിപ്പിച്ചത്. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരു അജ്ഞാത സ്ത്രീയിൽ നിന്ന് ഒരു വീഡിയോ കോൾ വന്നു. കോൾ അറ്റൻഡ് ചെയ്തപ്പോൾ യുവതി ന​ഗ്നയായിരുന്നു. കോളിനിടയിൽ യുവതി കോൾ റെക്കോർഡ് ചെയ്യുകയും വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാൾ യുവതി ആവശ്യപ്പെട്ട പ്രകാരം രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായി  2.99 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. തൊട്ടടുത്ത ദിവസം ഇയാൾ അംബോലി പൊലീസിനെ പരാതിയുമായി സമീപിച്ചു.

ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ ഇയാളുടെ അയൽപക്കത്ത് താമസിക്കുന്ന 58 കാരനും സമാന തട്ടിപ്പിനിരയായതായി കണ്ടെത്തി. ജൂലൈ ഒമ്പത് മുതൽ 19വരെയാണ് ഇയാൾ തട്ടിപ്പിനിരയായത്. അജ്ഞാത സ്ത്രീയിൽ നിന്ന് ഒരു വീഡിയോ കോൾ ലഭിക്കുകയും കോൾ അറ്റൻഡ് ചെയ്തപ്പോൾ അവർ ന​ഗ്നയുമായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി ഡിജിറ്റൽ വാലറ്റ് വഴി 64,000 രൂപ അടയ്ക്കാൻ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. ഈ കേസിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇരുവരും പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ ആരുടേതാണെന്നും പ്രതി ഒരേ വ്യക്തിയാണോ എന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.