വാഷിങ്ടൺ: അൽഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ അഫ്ഗാനിസ്ഥാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു അയ്മന്‍ അല്‍ സവാഹിരി. ഇയാളെ വധിച്ചതോടെ നീതി നടപ്പായെന്ന് ജോ ബൈഡന്‍ പറഞ്ഞു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകളാണ് പതിച്ചത്. കുടുംബാംഗങ്ങളും ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

2011 ല്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അല്‍ ഖ്വയ്ദയുടെ തലവനായത്. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.

11 വർഷം മുമ്പ് ഒസാമ ബിൻലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം അയ്മൻ അൽ സവാഹിരിയായിരുന്നു അൽഖ്വയ്ദയുടെ മുഖം. നേരത്തെ അദ്ദേഹം ബിൻലാദന്റെ സ്വകാര്യ വൈദ്യനായി പ്രവർത്തിച്ചിരുന്നു.

‘വാരാന്ത്യത്തിൽ, അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ അൽ ഖ്വയ്ദ ലക്ഷ്യത്തിനെതിരായി അമേരിക്ക ഒരു തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തി. ഓപ്പറേഷൻ വിജയകരമായിരുന്നു. ഓപ്പറേഷനിൽ സാധാരണക്കാർക്ക് പരിക്കേറ്റിട്ടിട്ടില്ല’ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

അതേ സമയം കാബൂളിലെ ജനവാസ മേഖലയിൽ ഞായറാഴ്ച യുഎസ് ഡ്രോൺ ആക്രമണം നടത്തിയതായി താലിബാൻ വാക്താവ് പറഞ്ഞു. ഇത് അന്താരാഷ്ട്ര തത്വങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും താലിബാൻ ആരോപിച്ചു.