സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് സെന്റ് കീറ്റ്‌സിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സഞ്ജു സാംസണ്‍ (Sanju Samson) ഇന്നും പുറത്തിരിക്കും. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ കരുത്തിലാണ് ഇന്ത്യ. മൂന്ന് സ്പിന്നര്‍മാരെ ഇറക്കി വിന്‍ഡീസിനെ കറക്കിവീഴ്ത്തിയ തന്ത്രം രണ്ടാം മത്സരത്തിലും ഇന്ത്യ തുടര്‍ന്നേക്കും.  ഇന്ത്യന്‍ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ ഡിഡി സ്പോര്‍ട്സാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ സ്‌പോര്‍ട്‌സ് മാക്‌സ് ചാനലിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ടാകുക. 

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് ത്രയമാണ് ആദ്യമത്സരത്തില്‍ ഇറങ്ങിയത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ നീലക്കുപ്പായത്തിലും ഫിനിഷറായി തിളങ്ങുന്ന ദിനേശ് കാര്‍ത്തിക്കും ഇന്ത്യയുടെ കരുത്താണ്. ഓപ്പണിംഗില്‍ സൂര്യകുമാറിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറക്കിയത്. ഈ വര്‍ഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണറാണ് സൂര്യകുമാര്‍. ബാറ്റിംിഗ് ലൈനപ്പില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. ഇനിയുണ്ടെങ്കില്‍ തന്നെ ശ്രേയസ് അയ്യരെ മാത്രമെ ഒഴിവാക്കൂ. മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍ ദീപക് ഹൂഡയായിരിക്കും പകരമെത്തുക. സഞ്ജു ഇനിയും കാത്തിരിക്കേണ്ടി വരും. ഭുവനേശ്വറിനൊപ്പം അര്‍ഷ് ദീപ് തന്നെയാകും പേസ് ബൗളിംഗില്‍.