പാലക്കാട്: മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് നഗരത്തിലെ ഒരു കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തിയതായി പരാതി. കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായത്തിന്‍റെ ഊരുവിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. രണ്ട് മാസത്തിലേറെയായി ഇത് തുടങ്ങിയിട്ട്. ഊര‍്‍വിലക്ക് മൂലം ഏക വരുമാന മാർഗമായ തുന്നൽ ജോലി പോലും ഇല്ലാതായതായി കുടുംബം പരാതിപ്പെടുന്നു. 

രണ്ട് മാസം മുൻപ് കുന്നത്തൂർമേട് മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കൾ മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് ഊരുവിലക്ക് ഏർപ്പെടുത്തിയതോടെ കുടുംബം തീർത്തും ഒറ്റപ്പെട്ടു. ക്ഷേത്രത്തിൽ പ്രവേശനമില്ലാതായി. കുട്ടികളെ മറ്റ് കുട്ടികൾ കളിക്കാൻ പോലും കൂട്ടാതായി. 

സംഭവത്തിൽ നീതി തേടി ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകി.. എന്നാൽ കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നും സമുദായ നേതാക്കൾ വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് അടുത്ത മാസം 14ന് യോഗം വിളിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.