ലണ്ടൻ: ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഋഷി സുനക്. ആഭ്യന്തരസുരക്ഷയ്ക്കും ആഗോളസുരക്ഷയ്ക്കും ഏറ്റവുമധികം ഭീഷണിയായി നിലകൊള്ളുന്ന രാജ്യമാണ് ചൈന- അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിഷയത്തിൽ ഋഷി സുനകിന് അയഞ്ഞ നിലപാടുള്ളതെന്ന രാഷ്ട്രീയ എതിരാളി ലിസ് ട്രസ്സിന്റെ ആരോപണത്തിന് പിന്നാലെയാണ് സുനകിന്റെ പ്രതികരണം.

സംസ്കാരികമായും ഭാഷാപരമായും ചൈനീസ് സ്വാധീനമുളവാക്കുന്ന ബ്രിട്ടനിലെ മുപ്പതോളം കൺഫ്യൂഷസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും സുനക് പറഞ്ഞു. ബ്രിട്ടനിലെ സർവകലാശാലകളിൽ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുറത്താക്കുമെന്നും സുനക് ഉറപ്പു നൽകി. സൈബറിടങ്ങളിലെ ചൈനീസ് അധിനിവേശം തടയുന്നതിനായി ‘നാറ്റോ ശൈലി’യിലുള്ള അന്താരാഷ്ട്രസഹവർത്തിത്വം വികസിപ്പിക്കുമെന്നും സുനക് അറിയിച്ചു. രാജ്യത്തെ സുപ്രധാന സാങ്കേതികസ്ഥാപനങ്ങളിലുൾപ്പെടെ ചൈനയുടെ കൈവശപ്പെടുത്തലുകളെ കുറിച്ച് പരിശോധിച്ച ശേഷം വിലക്കുൾപ്പെടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സുനക് കൂട്ടിച്ചേർത്തു.

ബ്രിട്ടന്റെ സാങ്കേതികവിദ്യ കവർന്നെടുക്കുകയും സർവകലാശാലകളിലേക്ക് നുഴഞ്ഞുകയറുകയും വികസ്വരരാജ്യങ്ങളെ കടക്കെണിയിൽ കുടുക്കുകയുമാണ് ചൈന ചെയ്തുപോരുന്നതെന്നും സുനക് ആരോപിച്ചു. സ്വന്തം പൗരരുടെ വരെ മനുഷ്യാവകാശലംഘനമാണ് ചൈന നടത്തുന്നതെന്നും സുനക് പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയെ തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റുന്ന നിലപാടാണ് ചൈന തുടരുന്നതെന്നും സുനക് വിമർശിച്ചു. പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന ആദ്യദിനത്തിൽ തന്നെ ചൈനക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സുനക് ഉറപ്പുനൽകി.