കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത സഭാ തർക്കത്തിൽ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാൻ. സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയാനാണ് നിർദ്ദേശം.
വത്തിക്കാൻ സ്ഥാനപതി ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നൽകിയത്. വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി വത്തിക്കാൻ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസിൽ എത്തും. എറണാകുളം അങ്കമാലി അതിരൂപത സഭാ തർക്കത്തിൽ, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.
അതേസമയം ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചർച്ച ചെയ്യാൻ ബിഷപ്പ് ഹൗസിൽ ഇന്ന് പ്രതിഷേധ യോഗം ചേരും.