തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ കെ. കരുണാകരനെതിരെ പടനയിച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ടീമിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാർത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാൻ നിർബന്ധിതരാക്കിയതെന്നും അദ്ദേഹം പറയുന്നു.

സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരൻ. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാർത്തികേയനും ഷാനവാസും ഇല്ല. ലീഡറുടെ പാത പിന്തുടർന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ദർശനം തുടങ്ങിയത്. ആത്മാർഥമായി ഞാൻ ചെയ്തതിൽ ഇന്ന് പശ്ചാത്തപിക്കുന്നു. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നായിരുന്നു കരുണാകരനെതിരായ കാലപത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തലയുടെ മറുപടി.

26-ാത്തെ വയസ്സിൽ എം.എൽ.എയായി. 28 വയസ്സിൽ മന്ത്രിയായി. അഞ്ച് തവണ എംഎൽഎയും നാല് തവണ എം.പിയുമായി ഒമ്പത് വർഷം പിസിസി അധ്യക്ഷനായി. പ്രവർത്തക സമിതി അംഗമായി.. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഞാൻ എന്തൊക്കെ ആയിട്ടുണ്ടോ അത് പാർട്ടി കാരണമാണ്. ഞാൻ സംതൃപ്തനാണ്, പാർട്ടി നേതൃത്വത്തിൽ ഇനി ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു.