മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്‌ബുക്കിന്‍റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ ഇടിവ് റിപ്പോർട്ട് ചെയ്‌തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ വളർച്ച മന്ദ​ഗതിയിലാണ് എന്നാണ് എന്നും മെറ്റയുടെ തന്നെ റിപ്പോര്‍ട്ട് പറയുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മൊബൈൽ ഡാറ്റ ചിലവിലുണ്ടായ വർധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മെറ്റ ഇന്ത്യയിലെ ഫേസ്ബുക്കിന്‍റെ ബിസിനസിനെക്കുറിച്ചുള്ള തന്റെ  കണ്ടെത്തലുകൾ ഈ ആഭ്യന്തര റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.2021 അവസാനം വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയ  നിരവധി പ്രശ്നങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റ ഇതുവരെ സൂചിപ്പിക്കാത്ത ചില കാര്യങ്ങല്‍ ഇതിൽ ചൂണ്ടിക്കാണിക്കുന്നുവെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

“ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും അനാവശ്യമായ ചിലരുടെ ശല്യപ്പെടുത്തലുകളും ഫേസ്ബുക്ക് ഉപയോഗത്തില്‍ നിന്നും സ്ത്രീകളെ അകറ്റുന്നു. സ്ത്രീ ഉപയോക്താക്കൾ ഇല്ലാതെ  മെറ്റായ്ക്ക് ഇന്ത്യയിൽ വിജയിക്കാനാവില്ല” എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പതിനായിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നടത്തിയ സർവേയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമനുസരിച്ചാണ് കണ്ടെത്തലുകള്‍. നഗ്നതാ ഉള്ളടക്കം, ഫേസ്ബുക്ക് ആപ്പിന്‍റെ സങ്കീര്‍ണ്ണത, ഭാഷ പ്രശ്നം, ടെക്നോളജി സാക്ഷരതയുടെ പ്രശ്നം, വീഡിയോ ഉള്ളടക്കത്തിലെ പ്രശ്നങ്ങള്‍ എന്നിവയും ഈ പഠനത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഫെയ്സ്ബുക്കിന്‍റെ പ്രതിമാസ സജീവ ഉപയോക്താക്കളിൽ 75 ശതമാനവും പുരുഷന്മാരായിരുന്നു. ഓൺലൈൻ സുരക്ഷാ ആശങ്കകളും സാമൂഹിക സമ്മർദ്ദങ്ങളും സ്ത്രീകളെ ഫേസ്ബുക്ക് പോലെയുള്ള പ്ലാറ്റ്‌ഫോമുകളുടെ ഉപയോ​ഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന കാരണങ്ങളിലൊന്നാണ്. 79% സ്ത്രീ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും “ഉള്ളടക്കം/ഫോട്ടോ ദുരുപയോഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു” എന്നാണ് പഠനം പറയുന്നത്.

യുഎസിലും ബ്രസീലിലും സർവേയിൽ പങ്കെടുത്ത ഏകദേശം 10% ഉപയോക്താക്കളും കഴിഞ്ഞ ആഴ്‌ചയിൽ നഗ്നതയുമായി ബന്ധപ്പെട്ട പ്രശ്നം നേരിട്ടതായി പറയുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നെഗറ്റീവ് ഉള്ളടക്കം കൂടുതലാണെന്ന് ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു.”ലോക്ക് ചെയ്‌ത പ്രൊഫൈൽ” ഫീച്ചർ 2021 ജൂണിൽ, ഇന്ത്യയിലെ 34% സ്ത്രീ ഉപയോക്താക്കൾ ഉപയോ​ഗിച്ചതായി ഇന്റേണൽ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്നോ ഉപദ്രവത്തിൽ നിന്നോ സംരക്ഷിക്കാൻ വേണ്ടത്ര നടപടിയെടുക്കാത്തതിന് ഓൺലൈൻ സുരക്ഷാ പ്രചാരകരിൽ നിന്ന് ആഗോളതലത്തിൽ ഫേസ്ബുക്ക് വിമർശനം നേരിട്ടിട്ടുണ്ട്.