കോട്ടയം: ‘ഈ കത്തുമായി വരുന്നയാളെ എന്റെ മകനായി കരുതി വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണം’… പത്താംകളം പണമിടപാടും മുച്ചീട്ടുകളിയും തട്ടിപ്പും ഭീഷണിപ്പെടുത്തി വസ്തുക്കൾ എഴുതിവാങ്ങുന്നതും ഉൾപ്പെടെ നിരവധി കേസുകളിൽപെട്ട് കാപ്പാചുമത്തി ജില്ലയിൽനിന്ന് നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടയ്ക്കുവേണ്ടി സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടിയുള്ള ഒരു മതമേലധ്യക്ഷന്റെ കത്തിന്റെ തുടക്കം ഇങ്ങനെ. ‘നിങ്ങൾ എന്റെ സ്വന്തം സഹോദരനെ പോലെ’യെന്നായിരുന്നു ഇൻസ്പെക്ടറുടെ ഫോൺ ശബ്ദരേഖ. ഗുണ്ടയുമായുള്ള ബന്ധം തെളിഞ്ഞതോടെ ഇൻസ്പെക്ടറെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.

മറ്റൊരു മതമേലധ്യക്ഷനും ഗുണ്ടയും ചേർന്ന് ഒരു തെർമൊകോൾ പെട്ടിനിറയെ മുന്തിയ ഇനം മീനുകളുമായി തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിലെത്തി സംസ്ഥാനത്തെ പ്രധാനിയെയും സംസ്ഥാന പോലീസിലെ പ്രധാനിയെയും സന്ദർശിച്ച് സഹായം തേടി. ഉന്നതരുമൊത്തുള്ള ഈ ചിത്രങ്ങൾ ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കാട്ടി തന്റെ ഉന്നതബന്ധം ബോധ്യപ്പെടുത്തി. ഈ ബന്ധങ്ങളുടെ പിൻബലത്തിൽ മണർകാട്ട് ഗുണ്ട നടത്തിയിരുന്ന കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രത്തിലേക്ക് തിരിഞ്ഞ് നോക്കാൻപോലും ജില്ലയിലെ പോലീസ് തയ്യാറായിരുന്നില്ല.

വ്യാപക പരാതിയുയർന്നതോടെ പലതവണ റെയ്ഡ് നിശ്ചയിച്ചെങ്കിലും പോലീസ് പുറപ്പെടുംമുമ്പെ ഗുണ്ട വിവരമറിയും. ജില്ലാ പോലീസ് ആസ്ഥാനത്തെ രണ്ടാം നിരയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിവരങ്ങൾ ചോർത്തിനൽകിയിരുന്നതെന്ന് ആരോപണമുയർന്നിരുന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഗത്യന്തരമില്ലാതെ റെയ്ഡ് നടത്തി, അതും സ്ഥലത്തെ പോലീസിനെ അറിയിക്കാതെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം.

ഉന്നത ബന്ധത്തിന്റെ പിൻബലത്തിൽ റെയ്ഡിനെത്തിയ പോലീസ് സംഘത്തെ മതമേലധ്യക്ഷന്റെ പണപ്പിരിവുകാരൻ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും റെയ്ഡിനെത്തിയ ഇൻസ്പെക്ടർ ഇയാളെ തോക്കുചൂണ്ടി കീഴ്പെടുത്തിയാണ് ചീട്ടുകളി കേന്ദ്രത്തിൽ റെയ്ഡ് പൂർത്തിയാക്കിയത്. ഈ ഗുണ്ടയുടെ കോടികൾ വിലമതിക്കുന്ന ആഡംബര വീട്ടിലെ ആഘോഷങ്ങളിൽ ഇൻസ്പെക്ടറും ചില പോലീസുകാരും നിത്യ സന്ദർശകരായിരുന്നു. സംഭവം വിവാദമായതോടെ സ്ഥലം ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് പോലീസുകാരെ സ്ഥലംമാറ്റി.

ഒരു രാഷ്ട്രീയ നേതാവ് ഗുണ്ടയുടെ ആഡംബര വീട്ടിലെത്തി ഊഞ്ഞാലിൽ ഇരിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ജില്ലയിലെ ഒരു മുൻ എം.എൽ.എയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നതും ഗുണ്ടയുടെ കെട്ടിടത്തിലായിരുന്നു. എം.എൽ.എ. ബോർഡ് വെച്ച വാഹനത്തിൽ പരസ്യമായി ഇദ്ദേഹം ഗുണ്ടയുടെ വീട്ടിലെത്തിയിരുന്നതും നാട്ടുകാർക്ക് സുപരിചിതം.

ക്രിമിനൽകേസുകളിൽ പ്രതിയായ ഗുണ്ടയുമായി തനിക്ക് വ്യക്തിബന്ധമോ, സൗഹൃദമോ ഇല്ലെന്ന് ഗുണ്ടാ-പോലീസ് ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായ ഇൻസ്പെക്ടർ. പോലീസുകാർ സഹായിച്ചുവെന്ന ഗുണ്ടയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിർദേശിച്ചിരിക്കുന്നത്. പ്രതി പറയുന്നതോണോ അതോ പോലീസിന്റെ ഭാഗത്താണോ ശരി എന്ന് കണ്ടെത്താനാണ് നിർദേശം. അതിനർഥം പോലീസ് തെറ്റുകാരാണ് എന്നല്ല. 2020-ൽ ഒരു അടിപിടിക്കേസിലാണ് ഈ പ്രതിയെ പിടികൂടുന്നത്. ആദ്യം എഫ്.ഐ.ആറിൽ പേരില്ലായിരുന്നു. അന്വേഷിച്ച് കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാളെ പ്രതിചേർത്തത് താനാണെന്ന് ഇൻസ്പെക്ടർ പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ച വിവരം തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ഇപ്പോഴുമുണ്ട്. അന്ന് ഇയാളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് 60,000 രൂപയോളം തനിക്ക് ചെലവായിട്ടുണ്ട്. ഇയാളുടെ പരിചയക്കാരെയടക്കം പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പക തന്നോടുണ്ടായിരുന്നു.

പിന്നീട് ഒരു കഞ്ചാവ്കടത്ത് കേസുമായി ബന്ധപ്പെട്ട് ഔദ്യോഗിക നമ്പരിൽ ഇയാൾ ആറുതവണ വിളിച്ചു. പ്രതിയെക്കുറിച്ച് വിവരങ്ങൾ കൈമാറാനാണ് വിളിച്ചത്. പ്രതി ഇയാളുടെ എതിർ സംഘത്തിൽപെട്ടയാളായതുകൊണ്ട്മാത്രമാണ് അങ്ങനെ ചെയ്തത്. ഇയാളെ പിടിക്കാൻ കർശന നടപടിയെടുത്തതിന്റെ വൈരത്തിലാണ് താനുമായി ബന്ധമുണ്ടെന്ന് ഇയാൾ ഉന്നത ഉദ്യോഗസ്ഥനോട് പറഞ്ഞതെന്നും ഇൻസ്പെക്ടർ പറഞ്ഞു.