ലോകം ചുറ്റിക്കറങ്ങുക എന്നത് എല്ലാവരുടേയും ആഗ്രഹങ്ങളുടെ പട്ടികയിലുണ്ടാകും. പലരും യാത്രാനുഭവങ്ങൾ പങ്കുവെച്ചത് നമ്മൾ കൊതിയോടെ വായിക്കാറുമുണ്ട്. ഇത്തരത്തിൽ ഓസ്ട്രേലിയക്കാരനായ ആഡം ഹൂപ്പർ പെർത്തിൽ നിന്ന് ബ്രിസ്ബെയ്നിലേക്ക് ഒരു യാത്ര നടത്താനൊരുങ്ങുകയാണ്. എന്നാൽ ആ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്.

‘ബേബി-മെയ്ക്കിങ് ടൂർ’ എന്നാണ് ഈ യാത്രക്ക് ഹൂപ്പർ നൽകിയിരിക്കുന്ന പേര്. 10 ദിവസത്തെ യാത്രക്കിടയിൽ ഹൂപ്പറിനായി കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകളാണ്. കുട്ടികളില്ലാത്ത സ്ത്രീകൾക്കും സ്വവർഗ ദമ്പതികൾക്കും ബീജം ദാനം ചെയ്യുക എന്നതാണ് ഹൂപ്പറുടെ ഈ യാത്രയുടെ പിന്നിലെ ലക്ഷ്യം. ഓസ്ട്രേലിയയിൽ ചൂടുള്ള ചർച്ചാവിഷയമാണ് ഇപ്പോൾ ഈ ടൂർ. 

ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്ട്രേലിയയിൽ നിയമവിരുദ്ധമാണ്. എന്നാൽ ഹൂപ്പറിന്റെ താമസം, യാത്ര, ഭക്ഷണം, മറ്റു ചിലവുകൾ എന്നിവയെല്ലാം ബീജം കാത്തിരിക്കുന്നവർ വഹിക്കണം. ബീജദാതാവിന്റെ വിവരങ്ങൾ 18 വർഷം കഴിഞ്ഞേ കുഞ്ഞുങ്ങളേ അറിയിക്കാവൂ എന്നതും ഓസ്ട്രേലിയയിലെ നിയമമാണ്. എന്നാൽ ഇക്കാര്യത്തിൽ ഹൂപ്പറിന് നിർബന്ധങ്ങളൊന്നുമില്ല. 18 വയസ് ആകുന്നതിന് മുമ്പ് കുട്ടികളോട് തന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ അമ്മമാർക്ക് അനുവാദം നൽകുന്നു. മാത്രമല്ല, ഹൂപ്പറിനെ വന്നു കാണാനും ആവശ്യമുള്ളപ്പോൾ വിളിക്കാനും കുട്ടികൾക്ക് സാധിക്കും. ഇതെല്ലാമാണ് ഹൂപ്പറിന്റെ ബീജത്തിന് ആവശ്യക്കാർ കൂടുതലുള്ളതും.

ഭാര്യയും രണ്ടു മക്കളുമുള്ള ഹൂപ്പറിന് ബീജദാനത്തിലൂടെ 20 കുട്ടികളാണ് ഇതുവരേയുള്ളത്. തന്റെ കുഞ്ഞുങ്ങളുടെ അമ്മമാർ പരസ്പരം അറിയണമെന്നും കുട്ടികൾ തമ്മിൽ ബന്ധം നിലനിർത്തണമെന്നാണ് ആഗ്രഹമെന്നും ഹൂപ്പർ ഡെയ്ലി മെയ്ലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

1500-ൽ അധികം അംഗങ്ങളുള്ള ‘സ്പേം ഡോണേഴ്സ് ഓസ്ട്രേലിയ’ എന്ന ഗ്രൂപ്പു വഴിയാണ് ആവശ്യക്കാർ ബീജദാതാക്കളെ കണ്ടെത്തുന്നത്. കോവിഡിന് ശേഷം ബീജം ദാനം ചെയ്യാൻ മുന്നോട്ടുവരുന്നവരുടെ എണ്ണം കുറഞ്ഞതായും സ്പേം ഡോണേഴ്സ് ഓസ്ട്രേലിയ നരീക്ഷിക്കുന്നു. അതേസമയം ഹൂപ്പറിനെപ്പോലെയുള്ളവരുടെ അനിയന്ത്രിതമായ ബീജദാനം കൂടുതൽ സ്ത്രീകളെ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയില്ലാതെ ഗർഭം ധരിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.