1600 വര്‍ഷത്തെ പഴക്കമുണ്ടായിട്ടും തുരുമ്പ് പിടിക്കാത്ത കുത്തബ് മിനാറിലെ ഇരുമ്പ് സ്തംഭം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല വിദേശികള്‍ക്ക് പോലും ഒരു അത്ഭുതമാണ്. 7.12 മീറ്റര്‍ ഉയരവും 41 സെന്റിമീറ്റര്‍ വ്യാസവും ആറ് ടണ്‍ ഭാരവുമുള്ള ഈ ഭീമന്‍ തൂണില്‍ എന്തുകൊണ്ട് തുരുമ്പ് പിടിക്കുന്നില്ല എന്ന രഹസ്യം നൂറ്റാണ്ടുകള്‍ക്കുശേഷം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്

ഗുപ്ത സാമ്രാജ്യത്തിലുള്‍പ്പെട്ട ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്താണ് തൂണ് സ്ഥാപിക്കപ്പെട്ടതെന്നാണ് വിശ്വാസം. തൂണിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഇപ്പോഴാണ് വിശ്വസനീയമായ ഒരു വിശദീകരണം പുറത്തെത്തുന്നത്.

കാണ്‍പൂര്‍ ഐഐടിയിലെ മെറ്റലര്‍ജിസ്റ്റായ ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൂണിന്റെ രഹസ്യത്തിന് വിശ്വസനീയമായ വിശദീകരണം നല്‍കിയത്. ‘മെസാവിറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഒരു സംരക്ഷിത പാളി തൂണിനുണ്ടെന്നും ഇതാണ് തുരുമ്പില്‍ നിന്ന് തൂണിനെ സംരക്ഷിക്കുന്നതെന്നും ഇവര്‍ കണ്ടെത്തി. ഇരുമ്പില്‍ നിന്ന് ഫോസ്ഫറസ് നീക്കം ചെയ്യാത്തതാണ് മിസാവിറ്റ് രൂപം കൊള്ളാന്‍ കാരണം. തുരുമ്പ് ഓക്‌സിഹൈഡ്രോക്‌സൈഡാണ്. ലോഹവും അന്തരീക്ഷവായുവും പ്രതിപ്രവര്‍ത്തിച്ച് തുരുമ്പെടുക്കുന്നതിന് മിസാവിറ്റ് തടസമാകുന്നു. പുരാതന ഇന്ത്യയിലെ ലോഹശാസ്ത്രജ്ഞരുടെ കഴിവുകളെ ഈ സ്തംഭം പ്രതിഫലിപ്പിക്കുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.