റിസര്‍വ് വനമേഖലയില്‍ അതിക്രമിച്ച് കയറി കാട്ടാനയെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച വ്‌ളോഗര്‍ അമല അനു ഒളിവില്‍. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമലാ അനുവിനെ പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം. സംഭവത്തെ തുടര്‍ന്ന് വ്‌ളോഗര്‍ക്കെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന്ഹാജരാകാത്തതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണ സംഘം പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയാണ് വീഡിയോ ചിത്രീകരിച്ചത്.വനത്തില്‍ അതിക്രമിച്ച് കയറി ഇവര്‍ വ്‌ലോഗ് ഷൂട്ട് ചെയ്തിരുന്നു. കാട്ടില്‍ അതിക്രമിച്ച് കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വനം വകുപ്പാണ് കേസ് എടുത്തത്.

അമല അനു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.