നാഗ്പുര്‍: കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ 28-കാരനാണ് സാവ്‌നെറിലെ ലോഡ്ജില്‍വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ സാവ്‌നെര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശില്‍ നഴ്‌സായി ജോലിചെയ്യുന്ന 23-കാരിയുമായി ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് യുവാവ് ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ അരമണിക്കൂറിന് ശേഷം യുവാവ് തളര്‍ന്നുവീണതായി യുവതി ലോഡ്ജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. ബോധരഹിതനായി കിടന്നിരുന്ന യുവാവിനെ ജീവനക്കാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ലൈംഗികബന്ധത്തിനിടെയാണ് കാമുകന്‍ ബോധരഹിതനായതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. യുവാവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഹൃദയാഘാതമാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും സാവ്‌നെര്‍ അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് പാട്ടീല്‍ പറഞ്ഞു. ലോഡ്ജ് മുറിയില്‍നിന്ന് മയക്കുമരുന്നുകളോ മറ്റ് പാക്കറ്റുകളോ കണ്ടെടുത്തിട്ടില്ല. യുവാവ് മറ്റെന്തെങ്കിലും മരുന്ന് കഴിച്ചതായും കണ്ടെത്തിയിട്ടില്ല. 

അതേസമയം, യുവാവിന്റെ രക്തസാമ്പിള്‍ രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അതിനിടെ, മരിച്ച യുവാവിന് കഴിഞ്ഞദിവസങ്ങളില്‍ പനി ഉണ്ടായിരുന്നതായി ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും യുവതിയും കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയും ഉടനെതന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.