തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബവുമായി ക്ലിഫ് ഹൗസിൽ സമയം ചിലവഴിച്ചിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമൊത്ത് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുകയും ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചാൽ മാധ്യമങ്ങളിലൂടെ വീണ്ടും ഓർമ്മിപ്പിക്കാമെന്നും അവർ പറഞ്ഞു.

താൻ നിരപരാധിയാകാൻ ശ്രമിക്കുന്നില്ല. രഹസ്യമൊഴി നൽകിയത് നിരപരാധിയാകാനല്ല. ഏത് ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. ജയിലിൽ ഇട്ട് അടിച്ചു കൊല്ലാൻ ആണേലും പിന്നോട്ടില്ല. തൻ്റെ രഹസ്യമൊഴിയിൽ വ്യത്യാസം ഉണ്ടെന്ന് സി പി എം നേതാക്കൾക്ക് എങ്ങനെ പറയുന്നു. സി പി എം നേതാക്കൾക്ക് രഹസ്യ മൊഴി കിട്ടിയോ എന്നും സ്വപ്ന ചോദിച്ചു.

‘എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്’- സ്വപ്ന സുരേഷ് പറഞ്ഞു.