ദില്ലി: ഇസ്ലാമോഫോബിക് പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ശശി തരൂര്‍. സമയം അതിക്രമിച്ച് പോയിരിക്കുകയാണ്, ഇനിയും പ്രതികരിക്കാന്‍ വൈകരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകെ വിദ്വേഷ പ്രസംഗങ്ങളും, ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളും വര്‍ധിച്ച് വരികയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. മോദിയുടെ മൗനം ചിലര്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സായി മാറുന്നുണ്ടെന്ന് തരൂര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ വൃഥാവിലായിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

ആ വിദ്വേഷ പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി അതില്‍ ഇടപെടണമായിരുന്നു. ഇപ്പോള്‍ തന്നെ മോദി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് കാരണം മോദിയുടെ മൗനമാണെന്ന് പലരും കരുതുന്നുണ്ട്. മോദിയുടെ തന്നെ വികസനവും അഭിവൃദ്ധിയുമെന്ന കാഴ്ച്ചപ്പാട് തന്നെ ഇല്ലാതാക്കുന്ന കാര്യമാണ് ഈ വിദ്വേഷ പരാമര്‍ശങ്ങളെന്ന് മോദിക്ക് മനസ്സിലാവുന്നുണ്ടാവും. സാമൂഹിക ഐക്യവും, ദേശീയ സൗഹാര്‍ദവും ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വളരെ ആവശ്യമായ ഘടകമാണെന്ന് തരൂര്‍ പറഞ്ഞു.

എല്ലാവരുടേയും വികസനമാണ് വേണ്ടതെന്ന് ബിജെപി തന്നെ പറയുന്നു. അത് കണക്കിലെടുത്ത് ഇത്തരം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ മോദി തന്നെ പരസ്യമായി ആഹ്വാനം ചെയ്യണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും ഇത്തരം പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ പ്രധാനമന്ത്രി പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വ്യക്തമാക്കി. വളരെ അമ്പരപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ മൗനം. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം മുസ്ലീം വിരുദ്ധത അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ കേട്ടില്ല. ഇപ്പോള്‍ 16 രാഷ്ട്രങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് സര്‍ക്കാരിന് കാര്യങ്ങള്‍ മനസ്സിലായതെന്നും ചിദംബരം പറഞ്ഞു.

മതനിന്ദാ നിയമം കൊണ്ടുവരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് തരൂര്‍ പറഞ്ഞു. അത്തരം നിയമങ്ങള്‍ പലയിടത്തും ദുരുപയോഗം ചെയ്തതായിട്ടാണ് കാണാന്‍ കഴിയുന്നത്. ഇത്തരം നിയമങ്ങള്‍ കാരണം ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുക്കാന്‍ വരെ സാധ്യതയുണ്ട്. വിദ്വേഷ പ്രസംഗത്തില്‍ ഇപ്പോഴുള്ള വകുപ്പുകള്‍ തന്നെ ധാരാളമാണ്. പോലീസ് നിര്‍ഭയത്തോടെ കേസെടുക്കുകയാണ് വേണ്ടത്. ആരുടെ പക്ഷവും നില്‍ക്കരുത്. ആളുകളുടെ മുഖം നോക്കാതെ നടപടിയെടുക്കുന്നത് തീര്‍ച്ചയായും കേസുകള്‍ കുറയ്ക്കാന്‍ കാരണമാകും. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടമായി വരികയാണ്. അതിന് കാരണം അവിടെയുള്ള മാധ്യമങ്ങളില്‍ ഇന്ത്യയിലെ മുസ്ലീം വിരുദ്ധത വാര്‍ത്തയാക്കുന്നതാണെന്നും തരൂര്‍ പറഞ്ഞു.