തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഭയന്ന് ജനങ്ങള്‍ വാതിലടച്ച് വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തരത്തിലാണ് മുഖ്യമന്ത്രിയുടെ യാത്രയും വന്‍ സുരക്ഷാ സന്നാഹങ്ങളും. ജനങ്ങളെ ബന്ദികളാക്കി, മുഖ്യമന്ത്രി ഇങ്ങനെ ഭയപ്പെട്ട് ജീവിക്കുന്നത് എന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

സുരക്ഷാസംവിധാനത്തിന് നടുവില്‍ നിന്നാണ്, ഇത് ജനുസ് വേറെയാണ് കളി ഇങ്ങോട്ട് വേണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നത്. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് മുഖ്യമന്ത്രിക്കും നാടിനും നല്ലത്.

ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടെ പറയുന്ന മുഖ്യമന്ത്രിക്ക് എല്ലാത്തിനേയും ഭയമാണ്. കണ്ണിലും മനസിലും ഇരുട്ട് കയറിയതുകൊണ്ടാണ് നോക്കുന്നതെല്ലാം കറുത്തതായി കാണുന്നത്. കറുപ്പ് നിറം കേരളത്തില്‍ നിരോധിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍. കരുതല്‍ തടങ്കലും പാന്റ് ഊരലും കൊണ്ടാണോ നിങ്ങള്‍ സമരത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്? ഇത് ഹിറ്റ്ലറുടെ കേരളമാണോ? എന്ത് തോന്ന്യാസവും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കേരളത്തെ കൊണ്ട് പോകുകയാണോ? എവിടെ കേരളത്തിലെ സാംസ്‌കാരിക നായകര്‍?- വിഡി സതീശന്‍ ചോദിച്ചു.