കോട്ടയം: സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എന്ത് പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ല എന്ന് പിണറായി വിജയൻ തുറന്നടിച്ചു. ഇതൊക്കെ മനസ്സിൽ വെച്ചാൽ മതി. ഇതൊക്കെ കൊണ്ട് എന്തോ ഇളകും എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റും. അതൊക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

സ്വര്‍ണക്കടത്ത് വിവാദത്തെക്കുറിച്ച് പേരെടുത്ത് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കെജിഒഎ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ വിവാദത്തിൽ ശക്തമായ മറുപടിയുമായി രംഗത്ത് വന്നത്.

ഈ വേദി ഇത്തരം കാര്യങ്ങൾ പറയാൻ ഉള്ളത്  അല്ല. അത് കൊണ്ട് കൂടുതൽ പറയുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്.  ജനങ്ങളിൽ പൂർണ വിശ്വാസം ഉണ്ട് എന്ന് 2021 ലെ തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു. അക്കാലത്തും വലിയ വാർത്താ പ്രളയമാണ് ഉണ്ടായത്. പക്ഷേ ഇടതുമുന്നണി അധികാരത്തിൽ വരണമെന്ന് ജനം തീരുമാനിച്ചു. ഇടത് മുന്നണിക്ക് നല്ല പിന്തുണ ജനം ഇപ്പോളും നൽകുന്നു. തുടർന്നും നാടിന് വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവ കേരളം സൃഷ്ടിക്കാല്‍ ആണ് ലക്ഷ്യം എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾക്കെതിരെയും രൂക്ഷമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.  ആളുകളെ മായാവലയത്തിൽ ആകാം എന്ന് കരുതണ്ട. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിവാദങ്ങളെക്കുറിച്ച് പരാമർശിച്ചത്. മൊത്തം വാർത്തകളിൽ എത്ര ശതമാനം  ഇത്തരം വാർത്തകൾക്ക് കൊടുത്തു എന്ന് പരിശോധിക്കാൻ സദസ്സിലുണ്ടായിരുന്ന പ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷമാണ് മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്.

ആളുകളെ മായ വലയത്തിൽ ആക്കാം എന്ന് കരുതിയോ എന്നാണ് മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. വിശ്വാസ്യതക്ക് ചേർന്നത് ആണോ നിങ്ങൾ ചെയ്യുന്നത് എന്ന് നോക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.  മാധ്യമങ്ങളെ തിരുത്താൻ വരുന്നില്ല. മാധ്യമങ്ങളെല്ലാം സ്വയം ഇക്കാര്യം പരിശോധിക്കേണ്ട സമയം അതിക്രമിച്ചു.  നിങ്ങൾ  ഇനിയും  ഇവിടെ ഉണ്ടാകേണ്ടവർ ആണ്. കാര്യങ്ങൾ പരിശോധിച്ച് മനസ്സിലാക്കി സ്വയം തിരുത്തുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത് എന്ന് പിണറായി കൂട്ടിച്ചേർത്തു.

പിസി ജോർജിനെതിരെയും  പേര് പരാമർശിക്കാതെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ലൈസൻസ് ഇല്ലാത്ത നാവ് കൊണ്ട് എന്തും പറയാം എന്നാ അവസ്ഥക്ക് എന്ത് സംഭവിക്കും എന്ന് അടുത്തിടെ കണ്ടു. വിരട്ടാൻ ഒക്കെ നോക്കി, അത്‌ അങ്ങ് കൈവെച്ചാൽ മതി എന്നും കോട്ടയത്തെ വേദിയിൽ പിണറായി വിജയൻ ഓർമിപ്പിച്ചു.
അവർക്ക് പിന്നിൽ ഏത് കൊലകൊമ്പൻ അണിനിരന്നാലും ശക്തമായ നടപടി ഉണ്ടാകും.അതാണ് നാട് ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വരവിനോടനുന്ധിച്ച് കനത്ത സുരക്ഷയാണ് കോട്ടയം നഗരത്തില്‍ പോലീസ് ഏര്‍പ്പെടുത്തിയത്. ഇതിനിടെ യുവമോർച്ചയും യൂത്ത് കോൺഗ്രസും  മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിനു സമീപം വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി.