ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോ ഗസ്ഥൻ. ചൈനയുടെ പ്രവർത്തനങ്ങൾ കണ്ണ് തുറപ്പിക്കുന്നതും ഭയാനകവുമാണെന്ന് യുഎസ് ആർമി പസഫിക്കിലെ കമാൻഡിംഗ് ജനറൽ ജനറൽ ചാൾസ് എ ഫ്ലിൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യ-പസഫിക് മേഖലയുടെ മേൽനോട്ടം വഹിക്കുന്ന ജനറൽ കൂടിയാണ് ഫ്ലിൻ.

”ചൈന കാണിക്കുന്ന ചില വിനാശകരവും ദുഷിച്ചതുമായ പെരുമാറ്റങ്ങൾക്കെതിരെ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നത് യോഗ്യമാണെന്ന് ഞാൻ കരുതുന്നു,” ജനറൽ പറഞ്ഞു. ഈ ഒക്ടോബറിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന യുദ്ധ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യയും യുഎസും ഹിമാലയത്തിൽ 9,000-10,000 അടി ഉയരത്തിൽ പരിശീലന ദൗത്യങ്ങൾ നടത്തിയേക്കും. എന്നാൽ ഇതിന്റെ വേദി വ്യക്തമാക്കിയിട്ടില്ല. അലാസ്കയിലും സമാനമായ അതിശീത കാലാവസ്ഥയിൽ ഇന്ത്യൻ സേന പരിശീലനം നടത്തും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യ യുഎസ് സൈനിക പരിശീലനത്തിൽ പുതിയ സാങ്കേതികവിദ്യ, വ്യോമയാന ആക്രമണം, ലോജിസ്റ്റിക്‌സ്, തത്സമയ അടിസ്ഥാനത്തിൽ വിവരങ്ങൾ പങ്കിടൽ എന്നിവയും ഉൾപ്പെടുന്നു.

സൈനിക പരിശീലനം ഇന്ത്യൻ സൈന്യത്തിനും യുഎസ് സൈന്യത്തിനും മുതലെടുക്കാൻ കഴിയുന്ന അമൂല്യമായ അവസരങ്ങളാണെന്നും ജനറൽ ഫ്ലിൻ പറഞ്ഞു. ചൈനയുടെ വർദ്ധിക്കുന്നതും വഞ്ചനാപരവുമായ പെരുമാറ്റം കൂടുതൽ മേഖലയിലേക്ക് പടരുന്നത് ഇന്ത്യക്കും യുഎസിനും ഗുണം ചെയ്യില്ല എന്നും ഫ്ലിൻ കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ പാംഗോങ് ത്സോ തടാകത്തിന് ചുറ്റുമായി ചൈന കൈവശം വച്ചിരിക്കുന്ന പ്രദേശത്ത് പുതിയ പാലം നിർമ്മിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാലം പണി പൂർത്തിയാകുന്നതോടെ പ്രദേശത്ത് സൈനികരെ വേഗത്തിൽ അണിനിരത്താൻ ചൈനക്ക് സാധിക്കും.

ഇതിന് പുറമെ ചൈന അവരുടെ എയർഫീൽഡുകളും റോഡ് ഇൻഫ്രാസ്ട്രക്ചറുകളും ഗണ്യമായി നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഹിമാലയൻ അതിർത്തിയിലുടനീളം ഇന്ത്യയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നു. നിലവിൽ കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രദേശത്ത് അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നടക്കുന്നുണ്ട്. പ്രദേശത്തെ തർക്കങ്ങളെ തുടർന്ന് ഇവിടെ സൈന്യത്തിന് ശക്തി പകരുന്ന നടപടികൾ ചൈന തുടർച്ചയായി സ്വീകരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ നിർമ്മാണങ്ങളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2020 മെയ് 4-5 തീയതികളിൽ ആണ് കിഴക്കൻ ലഡാക്കിലെ അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം ഉണ്ടായത്. തർക്കത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.