നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. കോടതിയിലും ഇക്കാര്യം അന്വേഷണ സംഘം ആവശ്യപ്പെടും. നേരത്തെ ഇത്തരമൊരു നീക്കം നടത്തിയപ്പോള്‍ വിചാരണക്കോടതിയില്‍ നിന്നുള്‍പ്പടെ അനുകൂലമായ സമീപനമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ലഭിച്ച സാഹചര്യത്തില്‍ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കുകയാണ് ക്രൈംബ്രാഞ്ച്.

അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഈ നീക്കം മികച്ച കാര്യമാണെന്നാണ് അഡ്വ. ടിബി മിനി അഭിപ്രായപ്പെടുന്നത്. ക്രൈംബ്രാഞ്ച് നീക്കം സംബന്ധിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അവർ.

സർക്കാറിന്റെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രവർത്തനങ്ങളുണ്ടാവുന്ന എന്നത് സ്വീകാര്യമായിട്ടുള്ള ഒരു കാര്യമാണ്. പ്രോസിക്യഷന്റേയും അന്വേഷണം സംഘത്തിന്റേയും ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാവരുത്. ശരിയായ തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.

ആരേയും ഹരാസ് ചെയ്യുകയെന്നത് നമ്മുടെ ജോലിയല്ല. ശരിയായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ സർക്കാർ നടത്തുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട്, അതായത് തെളിവ് നശിപ്പിക്കപ്പെട്ടു എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം.

അതുപോലെ തന്നെയാണ് തെളിവുകള്‍ നശിപ്പിച്ചെന്ന് പല വ്യക്തികളുമായി ബന്ധപ്പെട്ടും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. പ്രതിയും പ്രതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പല ആളുകളും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പറയുന്ന ഗുരുതരമായ ആരോപണമാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ നടത്തിയിട്ടുള്ളതെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.

അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടി നടത്തേണ്ടതുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരിക എന്നുള്ള ജോലി അന്വേഷണ സംഘത്തിനുണ്ട്. അതുകൂടി ചെയ്യുമ്പോഴാണ് പറയുന്ന കാര്യങ്ങളുടെ കൃത്യമായ രൂപം വരുന്നത്. എന്തുകൊണ്ട് അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന പ്രധാനപ്പെട്ട ചോദ്യം കോടതി നേരത്തെ ചോദിച്ചിരുന്നു.

അഭിഭാഷകർ ഉള്‍പ്പടെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നിട്ടും എന്തുകൊണ്ടാണ് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുകൊണ്ട് അന്വേഷണം നടത്താത്തത്. അതും ഒരു പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ജുഡീഷല്‍ സംവിധാനം അനുസരിച്ച് ക്രിയാത്മകമായ വിമർശനം പറയുക എന്നല്ലാതെ കോടതിയെ എല്ലാ നടപടികളിലും ഇടപെടാനോ അതിനെ ചോദ്യം ചെയ്യാനോ പാടില്ല.

കോടതിയുടെ മുമ്പില്‍ ശക്തമായ തെളിവുകള്‍ എത്തിയാല്‍ ആ കോടതി ചെയ്തില്ലെങ്കില്‍ അതിന് മുകളിലും കോടതികള്‍ ഉണ്ടല്ലോ. നമുക്ക് അവരെ സമീപിക്കാവുന്നതാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണന്ന് ബോധ്യപ്പെടുക എന്നുള്ളതാണ് പ്രധാനം. യാതൊരു സ്വാധീനത്തിനും വഴങ്ങാതെ പ്രോസിക്യൂഷനും അന്വേഷണ സംഘവും അത് ചെയ്യണമെന്നും മിനി കൂട്ടിച്ചേർക്കുന്നു.