റാഞ്ചി: ഉത്തരാഖണ്ഡില്‍ തീര്‍ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. 28 യാത്രക്കാരുമായി ബസ്, തീര്‍ഥാടന കേന്ദ്രമായ യമുനോത്രിയിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായവുമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍, പ്രാദേശിക ഭരണകൂടം സ്ഥലത്തുതന്നെ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ഭരണകൂടവും റെസ്‌ക്യൂ ടീമുകളും സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ദേശീയ ദുരന്തനിവാരണ സേന ഉടന്‍ സംഭവസ്ഥലത്തെത്തുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു