കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം. ദിലീപിന്റെ അഭിഭാഷകരെ അടക്കം ഇനി ചോദ്യം ചെയ്യാനുണ്ട്. ഇനി അത് നടക്കുമോ എന്ന് പോലും ഉറപ്പില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നേരത്തെ അതിജീവിത ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കേസ് നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകേണ്ടത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് അത്യാവശ്യമാണ്. കോടതിയില്‍ നിന്ന് തല്‍ക്കാലത്തേക്ക് സമയം നീട്ടി കിട്ടിയിട്ടുണ്ട്. തുടരന്വേഷണം നടക്കും. പക്ഷേ കേസില്‍ ഒളിഞ്ഞ് കിടക്കുന്ന പല കാര്യങ്ങളും കണ്ടെത്താന്‍ പോലീസ് തയ്യാറാവുമോ, അന്വേഷണം ആ വഴിക്കൊക്കെ നീളുമോ എന്ന സംശയങ്ങള്‍ ബാക്കിയാണ്.
സമയം നീട്ടി നല്‍കിയത് സുപ്രധാന കാര്യങ്ങള്‍ ഇനിയും കണ്ടെത്താന്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തിലാണ് ആകെ അനിശ്ചിതത്വമുള്ളത്. നേരത്തെ രാമന്‍പ്പിള്ളയിലേക്ക് അടക്കം കേസ് നീളുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് ആരോപണമുണ്ടായിരുന്നു. സര്‍ക്കാരിന്റെ പല സുപ്രധാന കേസുകളും വാദിക്കുന്നത് രാമന്‍പ്പിള്ളയാണ്. അതുകൊണ്ട് തന്നെ രാമന്‍പ്പിള്ളയെയും കൂടെയുള്ള അസോസിയേറ്റുകളെയും പോലീസ് തൊട്ടിരുന്നില്ല. പക്ഷേ ഈ കേസില്‍ രാമന്‍പ്പിള്ള അടക്കമുള്ളവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് നേരത്തെ തന്നെ തെളിവുകള്‍ പുറത്തുവന്നിരുന്നു. പക്ഷേ നടി ഉന്നയിച്ച ആരോപണങ്ങള്‍ രാമന്‍പ്പിള്ള തള്ളുകയാണ് ചെയ്തത്.
തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്ന് അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി തന്നെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സാവകാശം തേടിയത്. അതേസമയം ദിലീപിന്റെ അഭിഭാഷകര്‍ക്കും, കേസിലുമുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. അടുത്ത മാസം പതിനഞ്ച് വരെയാണ് അധിക കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. കേസില്‍ ഇനി ചോദ്യം ചെയ്യാനുള്ള പ്രധാന സാക്ഷികളും ദിലീപിന്റെ അഭിഭാഷകരാണ്. മുംബൈയിലേക്ക് ദിലീപിന്റെ ഫോണുമായി പോയി തെളിവ് നീക്കം ചെയ്യാന്‍ പോയ് നാല് അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതുണ്ട്.
ദിലീപ് തെളിവ് നശിപ്പിച്ചു എന്നത് കേസിലെ നിര്‍ണായകമായ വഴിത്തിരിവാണ്. ഇത് തെളിയിക്കാനായാല്‍ ദിലീപിനെ കുരുക്കാനും പോലീസിന് സാധിക്കും. ഇതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച സീനിയര്‍ അഭിഭാഷകന്‍ അടക്കം ചോദ്യം ചെയ്യലിന് വിധേയരാകാനുണ്ട്. എന്നാല്‍ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിന് ഉന്നത അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലാണ് അന്വേഷണ സംഘം യോഗം ചേര്‍ന്ന് തീരുമാനമെടുക്കുക. ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണുകളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ഇത് പൂര്‍ത്തിയായാല്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്.
അതേസമയം പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറില്‍ നിന്ന് പിടിച്ചെടുത്ത ലാപ്പ്‌ടോപ്പും മറ്റ് ഉപകരണങ്ങളും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടു. സായ് ശങ്കര്‍ അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ സൈബര്‍ തെളിവുകള്‍ മായ്ക്കാന്‍ സായ് ശങ്കര്‍ ദിലീപിനെ സഹായിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ലാപ്പ്‌ടോപ്പും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇവയുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ തിരിച്ചുനല്‍കാനാണ് കോടതി ഉത്തരവ്. കേസില്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ദിലീപിന്റെ ഫോണില്‍ നിന്നും ചാറ്റുകളും രേഖകളും നീക്കം ചെയ്തുവെന്ന് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ രണ്ട് ഫോണുകളിലെ വിവരങ്ങളാണ് താന്‍ മായ്ച്ച് കളഞ്ഞതെന്നും, അവയില്‍ കോടതി രേഖകളും ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. സായ് ശങ്കറിന്റെ ഐഫോണ്‍, ഐമാക്, ഐപാഡ് അടക്കം അഞ്ച് ഉപകരണങ്ങളായിരുന്നു പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ ഇവയില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഫോറന്‍സിക് സംഘം കോടതിയെ ഇക്കാര്യം അറിയിച്ചു. ദിലീപിന്റെ ഫോണില്‍നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നായിരുന്നു അന്വേഷണ സംഘം നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി അനുവദിച്ചത്.