വാഷിംഗ്ടൺ; യുഎസിൽ വീണ്ടും വെടിവെയ്പ്പ്. ഒക്കലഹോമയിലെ ടൾസയിൽ സെന്റ് ഫ്രാൻസിസ് ആശുപത്രി പരിസരത്ത് ആണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. ഇയാൾ സ്വയം വെടിയുതിർത്തതാണോയെന്ന് വ്യക്തമല്ല. ടെക്സസിലെ സ്കൂളിലുണ്ടായ ആക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്.

പ്രാദേശിക സമയം 4. 52 ഓടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. നാല് പേർ മരിച്ചതായും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. അക്രമിയെ കുറിച്ചും കൊല്ലപ്പെട്ടവരും കുറിച്ചും പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

വെടിവെയ്പ്പ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ ഒരു മാസമായി ഇത്തരത്തിലുളള നിരവധി സംഭവങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 14 ന് ന്യൂയോർക്കിലെ ബഫല്ലോയിലെ പലചരക്ക് കടയിൽ ആഫ്രിക്കൻ അമേരിക്കക്കാരെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പിൽ 10 പേരായിരുന്നു കൊല്ലപ്പെട്ടത്. അക്രമിയെ പിന്നീട് പോലീസ് പിടികൂടി.

10 ദിവസങ്ങൾക്ക് ശേഷം യുഎസിലെ ടെക്സസ് സംസ്‌ഥാനത്തെ യുവാൽഡി പട്ടണത്തിലുള്ള സ്കൂളിൽ നടന്ന വെടിവെപ്പിൽ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ ആയിരുന്നു വെടിവെപ്പ് ഉണ്ടായിരുന്നു. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പോലീസ് പിന്നീട് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും രൂക്ഷമായ വെടിവെപ്പായിരുന്നു ടെക്സാസിലേത്.