രാജ്യത്ത് കൊറോണ പൊട്ടിപ്പുറപ്പെട്ടതിനിടെ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച്‌ വടക്കന്‍ കൊറിയ.മൂന്ന് ഹ്രസ്വദൂര മിസൈലുകള്‍ ആണ് വടക്കന്‍ കൊറിയ വിക്ഷേപിച്ചത്.മിസൈലുകള്‍ ദക്ഷിണകൊറിയന്‍ സമുദ്രത്തിലാണ് വന്നു വീണത്. എതിരാളികള്‍ക്ക് മേല്‍ തങ്ങളുടെ ശക്തി കാണിക്കാനാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അവകാശപ്പെടുന്നു. അതേസമയം കൊറോണ പൊട്ടിപ്പുറപ്പെട്ടത് മറച്ച്‌ വെക്കാനുള്ള കിംഗ് ജോംഗ് ഉന്നിന്റെ നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണത്തെ കൃത്യമായി വിശകലനം ചെയ്യാനും പ്രദേശത്ത് സുരക്ഷ ഭീഷണി നിലനില്‍ക്കുന്നുണ്ടോ എന്നും അന്വേഷിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ തങ്ങളുടെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും കടുത്ത സംഘര്‍ഷത്തില്‍ മുന്നോട്ടു പോകുന്ന ഉത്തര കൊറിയ നിരന്തരം മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തുന്നുണ്ട്. അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരീക്ഷണം എത്രത്തോളം വിജയകരമാണെന്നതിന്റെ വിവരങ്ങള്‍ സാധാരണയായി പുറത്തുവരാറില്ല.