മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ അടുത്ത പ്രധാനമന്ത്രിയാകും. വ്യാഴാഴ്ച വൈകീട്ട് 6.30-ന് അധികാരം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു.എന്‍.പി.) നേതാവായ വിക്രമസിങ്കെ ബുധനാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സയുമായി ചര്‍ച്ച നടത്തിയിരുന്നു.

വ്യാഴാഴ്ച വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് 73 കാരനായ അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ തീരുമാനമായത്. വിക്രമസിംഗെയുടെ പാര്‍ട്ടിക്കാകട്ടെ പാര്‍ലമെന്റിലുള്ളത് ഒരേയൊരു സീറ്റ് മാത്രമാണ്‌. അഞ്ചാം തവണയാണ് വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാവുന്നത്.

ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുനയും (എസ്.എല്‍.പി.പി.), പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) യിലെ ഒരു വിഭാഗവും മറ്റ് നിരവധി പാര്‍ട്ടികളും പാര്‍ലമെന്റില്‍ വിക്രമസിംഗെക്ക് ഭൂരിപക്ഷം തികയ്ക്കാനുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ബുധനാഴ്ച രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, പ്രധാന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുന്ന ഒരു പുതിയ പ്രധാനമന്ത്രിയെയും യുവ മന്ത്രിസഭയെയും ഈ ആഴ്ച നിയമിക്കുമെന്ന് വാഗ്ദാനം ചെയ്തുിരുന്നു. 1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്ബത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.

ഇതിനിടെ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്കും മകന്‍ നമാല്‍ രാജപക്സെയ്ക്കും മറ്റ് 15 പേര്‍ക്കും ശ്രീലങ്കന്‍ കോടതി വ്യാഴാഴ്ച യാത്രാവിലക്ക് പുറപ്പെടുവിച്ചു. മഹീന്ദ ഇപ്പോള്‍ ട്രിങ്കോമലി നാവിക താവളത്തില്‍ സംരക്ഷണത്തിലാണ്. തിങ്കളാഴ്ച ഗോട്ടഗോഗാമയിലും മൈനാഗോഗാമയിലും സമാധാനപരമായ സമരകേന്ദ്രങ്ങളില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാലാണ് ഫോര്‍ട്ട് മജിസ്ട്രേറ്റ് കോടതി ഇവരുടെ വിദേശയാത്ര തടഞ്ഞത്.