തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് 70,34,626 രൂപയുടെ ആസ്തിയുണ്ട്.

19 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണം, വാഴക്കാല വില്ലേജില്‍ 7 സെന്റ് സ്ഥലവും ഇതില്‍ ഉള്‍പ്പെടും. അന്തരിച്ച ഭര്‍ത്താവ് പി ടി തോമസിന്റെ പേരില്‍ 97,74,464 രൂപയുടെ ആസ്ഥിയുണ്ട്. പാലാരിവട്ടത്തെ 52,80,000 രൂപ വിലയുള്ള വീടും ഉപ്പുതോടിലെ 13,20,000 രൂപ മൂല്യമുള്ള 1.6 ഏക്കര്‍ സ്ഥലവും കാറും ഇതിലുള്‍പ്പെടും. മകന്റെ പേരില്‍ 9,59,809 രൂപയുടെ സ്വത്തുമുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയുണ്ട്. 1.30 കോടി രൂപയുടെ ഭവന വായ്പയും ജോ ജോസഫിനുണ്ട്. 15 ലക്ഷം രൂപ വിലയുള്ള കാര്‍ ജോ ജോസഫിന്റെ പേരിലും 8 ലക്ഷം രൂപ വിലയുള്ള കാര്‍ ഭാര്യയുടെ ഉടമസ്ഥതയിലുമുണ്ട്.

പൂഞ്ഞാറില്‍ പിതൃസ്വത്തായി ലഭിച്ച 1.84 ഏക്കര്‍ ഭൂമിക്ക് പുറമേ വാഴക്കാല വില്ലേജില്‍ 2.48 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 1.50 കോടി രൂപ മൂല്യമൂള്ള 2665 ചതുരശ്ര അടിയുള്ള വീടുമുണ്ട്. വീടും സ്ഥലവും ഭാര്യയുടെ കൂടി പങ്കാളിത്തത്തിലാണ്.

ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ ആസ്ഥി 95 ലക്ഷം രൂപയാണ്. ഭാര്യയുടെ പേരില്‍ മുപ്പത് പവനും രാധാകൃഷ്ണന് 7 ലക്ഷം രൂപയുടെ കാറുമുണ്ട്. പേരണ്ടൂര്‍ വില്ലേജില്‍ 3.24 ഏക്കര്‍ സ്ഥലം രാധാകൃഷ്ണന്റെ പേരിലും 15.5 സെന്റ് സ്ഥലം ഭാര്യയുടെ പേരിലുമുണ്ട്. രാധാകൃഷ്ണന് 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആകെ 19 സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് അപരനായി ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫും പത്രിക സമര്‍പ്പിച്ചു. താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ജോമോന്‍ ജോസഫ് പ്രതികരിച്ചു. 31 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. 12നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയമുണ്ട്.