മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 153 എ 295 വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്. അതേസമയം ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകളും കോടതിക്കു നല്‍കി. കേസ് ഈ മാസം 17ലേക്ക് മാറ്റി.

നേരത്തേ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജിനോട്, വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ കോടതിക്ക് പുറത്തുവെച്ച് തന്നെ ജോര്‍ജ് ലംഘിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പൊതുപരിപാടിയില്‍ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയത്.