ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജ‍ഡേജയുടെ (Ravindra Jadeja) പരിക്ക്. ജഡേജയ്‌ക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌മാകും എന്നുറപ്പായി. ജഡ്ഡുവിന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ (Kasi Viswanathan) ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് സ്ഥിരീകരിച്ചു.

മൂന്നു മത്സരങ്ങളാണ് സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാക്കിയുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ചെന്നൈയുടെ അവസാനത്തെ മത്സരത്തില്‍ ജഡേജ കളിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയതെന്നായിരുന്നു ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വിശദീകരണം. ഫീല്‍ഡിംഗിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ജഡേജയ്ക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഗുരുതമാവാതിരിക്കാന്‍ വേണ്ടിയാണ് ജഡേജ പിന്മാറിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിഎസ്‌കെയ്‌ക്ക് കനത്ത പ്രഹരമായി ജഡേജ സീസണില്‍ നിന്ന് പുറത്തായതായി സ്ഥിരീകരണം വന്നിരിക്കുന്നു.

വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം. ഈ കളിയില്‍ സിഎസ്‌കെയ്ക്കു വിജയം അനിവാര്യമാണ്. ഐപിഎല്‍ 15-ാം സീസണ്‍ തുടങ്ങുമ്പോള്‍ ചെന്നൈയുടെ ക്യാപ്റ്റനായിരുന്നു ജഡേജ. ജഡേജയ്‌ക്ക് കീഴില്‍ തുടക്കത്തിലെ നാല് മത്സരങ്ങളില്‍ ടീം തോറ്റു. പിന്നീടുള്ള മത്സരങ്ങളില്‍ വിജയത്തുടര്‍ച്ച ഉണ്ടായതുമില്ല. ഇതിനിടെ താരത്തിന്റെ ബൗളിംഗ്-ബാറ്റിംഗ് പ്രകടനവും മോശമായി. 10 മല്‍സരങ്ങള്‍ കളിച്ച ജഡ്ഡുവിനു നേടാനായത് വെറും 116 റണ്‍സാണ്. ബൗളിംഗില്‍ ലഭിച്ചതാവട്ടെ അഞ്ച് വിക്കറ്റുകളും. പിന്നാലെ നായകസ്ഥാനം എം എസ് ധോണിക്ക് ജഡേജ തിരികെ നല്‍കിയിരുന്നു.