ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ല എന്ന് മാത്രമല്ല ഒരിക്കലെങ്കിലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഒരാളായിരുന്നു ആ യാത്രക്കാരന്‍. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പറക്കുകയായിരുന്ന അയാള്‍ അവിചാരിതമായ ഒരു പ്രശ്‌നത്തില്‍ പെട്ടു. യാത്രചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. സ്വകാര്യാവശ്യത്തിനുള്ള ചെറുവിമാനമായതിനാല്‍ വേറെ പൈലറ്റില്ല. ചെറുവിമാനമായതിനാല്‍ യാത്രക്കാര്‍ തീരെ കുറവ്. അവസാനം അയാള്‍ കോക്പിറ്റിലിരുന്ന് വിമാനം പറത്തേണ്ടി വന്നു. എയര്‍ ട്രാഫിക്് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശ പ്രകാരം, വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കുകയും ചെയ്തു.

അമേരിക്കയിലാണ് വിമാനം പറത്തി ഒരു പരിചയവുമില്ലാത്ത യാത്രക്കാരന്‍ സുരക്ഷിതമായി ഒരു ചെറുവിമാനം ലാന്‍ഡ് ചെയ്തത്. താന്‍ സഞ്ചരിച്ച സെസ്‌ന ലൈറ്റ് എയര്‍ക്രാഫ്റ്റ് ആണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ തല്‍സമയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം നിലത്തിറക്കിയത്. അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

 

passenger lands aircraft pilot fell unconscious

ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്‌ന 208 കാരവന്‍ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പേര് പുറത്തുവിടാത്ത ഈ യാത്രക്കാരന്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് 70 മൈല്‍ വടക്ക് ഫ്‌ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന്‍ കോക്പിറ്റില്‍ ചെന്ന് കണ്‍േട്രാള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.

”എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.”-ഈ സന്ദേശമാണ് അദ്ദേഹം കണ്‍ട്രോള്‍ റൂമില്‍ നല്‍കിയത്.

എവിടെയാണിപ്പോള്‍ എന്നായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം.  ഫ്‌ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു.

passenger lands aircraft pilot fell unconscious

റോബര്‍ട്ട് മോര്‍ഗന്‍ 

 

അതിനുശേഷം എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്‍ഗന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സെസ്‌ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്‌ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ തല്‍സമയം നല്‍കിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു.

 

 

അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ച യാത്രക്കാരന്‍ വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റണ്‍വേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവര്‍ കുറക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന്‍ വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്റ് ചെയ്തപ്പോള്‍ യാത്രക്കാരന്‍ ചോദിച്ച ചോദ്യം കണ്‍ട്രോളര്‍ പിന്നീട് എ ബി സി ചാനലിനോട് ചെറുചിരിയോടെ എടുത്തു പറഞ്ഞു.

”ഞാനിവിടെ എത്തി. ഇനി ഇതെങ്ങനെയാണ് ഒന്ന് ഓഫ് ചെയ്യുക?”

വിമാനം ലാന്റ് ചെയ്തപ്പോള്‍ കണ്‍ട്രോളര്‍ താഴെയിറങ്ങി യാത്രക്കാരെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘര്‍ഷം നിറഞ്ഞ ആ സമയങ്ങള്‍ യാത്രക്കാരന്‍ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം എ ബി സി ന്യൂസിനോട് പറഞ്ഞു.

വിമാനം നിലത്തിറങ്ങിയ ശേഷം പൈലറ്റിനെ അടിയന്തിര ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിവായിട്ടില്ല.