സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിനെതിരെ ജനങ്ങൾ കലാപത്തിലേക്ക് നീങ്ങിയതോടെ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുകയാണ്. കലാപത്തിൽപ്പെട്ട് ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. രജപക്‌സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് പ്രതിഷേധക്കാർ സർക്കാർ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയിൽ നിന്നും പുറത്തുവരുന്ന വിവരം.

കൊല്ലപ്പെട്ടവരിൽ എംപി അടക്കം ഉൾപ്പെടുന്നു. ഇതുവരെ 200ഓളം പേർക്ക് സംഘർഷത്തിൽപ്പെട്ട് പരിക്കേറ്റു. രാജ്യമാകെ പോലീസ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനത്ത് കൂടുതൽ സൈന്യത്തെ ഇറക്കി. 1948ൽ ബ്രിട്ടന്റെ അധീനതയിൽ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. സർക്കാരിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്.

രാജിവെച്ച മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടേയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റേയും വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. മുൻ മന്ത്രി നിമൽ ലൻസയുടെ വീടിനും എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചു. കൊളംബോയിലെ മൊറതുവാ മേയർ ലാൽ ഫെർണാണ്ടോയുടെ വീടിനും തീയിട്ടു.

ഹമ്പൻതോട്ടയിലെ ഡിആർ രജപക്‌സെ സ്മാരകം തകർത്തു. രജപക്‌സെ അനുയായി ജോൺസൺ ഫെർണാണ്ടോയുടെ വീടിനും തീയിട്ടു. ഇവിടെ 12 ലേറെ വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു. ഭരണകക്ഷിയിൽ പെട്ട മറ്റൊരു എംപി സനത് നിശാന്തയുടെ വീടിന് നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. പിന്നാലെ വീട് തീവെച്ച് നശിപ്പിച്ചു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന (എസ്എൽപിപി) പാർട്ടിയുടെ എംപിമാരെ ഐയുഎസ്എഫ് വിദ്യാർഥികൾ ആക്രമിച്ചു. പാർട്ടിയുടെ ഓഫിസുകളും അഗ്‌നിക്കിരയാക്കി.