‘ജീവിതത്തില്‍ വലിയ സന്തോഷം ലഭിക്കാത്ത എത്രയെത്ര രോഗികളാണെന്നറിയോ എന്റെ സംഗീതം ആസ്വദിക്കുന്നത്.

എന്റെ സംഗീതം അവര്‍ ആസ്വദിക്കുന്നുണ്ടെന്ന് എനിക്കുറപ്പാണ്”. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള സോവറിന്‍ മെഡല്‍ ലഭിച്ച 96 കാരനായ ജോര്‍ജ്ജ് ലിന്റണിന്റെ വാക്കുകളാണിത്. കഴിഞ്ഞ മാസം, ഗവര്‍ണര്‍ ജനറല്‍ അദ്ദേഹത്തിന് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള സോവറിന്‍ മെഡല്‍ നല്‍കി ആദരിക്കുകയുണ്ടായി.

പതിറ്റാണ്ടുകളായി ടൊറന്റോ ഏരിയ ആശുപത്രികളിലെ രോഗികള്‍ക്കായി പാട്ടു പാടുകയാണ് അദ്ദേഹം. ജീവിതത്തില്‍ ഒട്ടും സന്തോഷം ലഭിക്കാത്ത, വേദന മാത്രം സഹിച്ച്‌ ഓരോ ദിനവും നീക്കുന്ന രോഗികള്‍ക്ക് തന്റെ പാട്ടുകള്‍ ആശ്വസകരമാകുമെങ്കില്‍ അതാണ് ജോര്‍ജ്ജ് ലിന്റണിന്റെ സന്തോഷം. 10 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി പാടി തുടങ്ങുന്നത്. റേഡിയോയിലൂടെ പാട്ടുകള്‍ നിരന്തരം കേള്‍ക്കുമായിരുന്നു. സംഗീതത്തോടുള്ള അഭിനിവേശം കൊണ്ട് പിന്നീട് മാന്‍ഡോലിന്‍, ബാഞ്ചോ, വയലിന്‍, ഗിറ്റാര്‍ എന്നിവയും പടിച്ചെടുത്തു. രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമായി പാട്ടു പാടുന്ന ലിന്റണ്‍ ടൊറന്റോയില്‍ നിന്നുള്ള മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയാണ്.

‘ഞാന്‍ കുറച്ചു പാട്ടുകളൊക്കെ എഴുതിയിട്ടുണ്ട്, എന്നാല്‍ അതില്‍ അത്ഭുതകരമായ ഒന്നും ഇല്ല”, ജോര്‍ജ്ജ് ലിന്റണ്‍ പറയുന്നു. മുന്‍ ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ടറായ ലിന്റണ്‍, അന്തരിച്ച ആദ്യ ഭാര്യ പെഗ്ഗിയോടൊപ്പം ഒഴിവുസമയങ്ങളില്‍ നഴ്‌സിംഗ് ഹോമുകളിലും ആശുപത്രികളിലും രോഗികള്‍ക്കായി ഗാനമാലപിക്കാന്‍ പോകുമായിരുന്നു. ”വിവിധ വേഷവിധാനങ്ങള്‍ അണിഞ്ഞ് ചില ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് ആളുകളെ രസിപ്പിക്കാറുണ്ടായിരുന്നു അദ്ദേഹം, സമ്ബാദിക്കുന്ന പണമെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും, പാവപ്പെട്ട രോഗികള്‍ക്കായി മാത്രം മാറ്റിവെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം, ഞങ്ങള്‍ക്കൊന്നും അദ്ദേഹത്തെ തിരക്കൊഴിഞ്ഞ് കാണാന്‍ കിട്ടിയിരുന്നില്ല”. മരുമകന്‍ ബ്ലെയര്‍ മക്കേ പറഞ്ഞു.

30-കളിലും 40-കളിലും 50-കളിലും കേട്ട് പരിചിതമായ നാടോടി രാഗങ്ങളാണ് താന്‍ കൂടുതലും വായിക്കുന്നതെന്ന് ലിന്റണ്‍ പറയുന്നു. ആസ്വാദകര്‍ എറ്റവും കൂടുതല്‍ അഭ്യര്‍ത്ഥിച്ച ഗാനമാകട്ടെ യു ആര്‍ മൈ സണ്‍ഷൈന്‍ ആണ്, എന്നാല്‍ ആസ്വാദകര്‍ തനിക്കറിയാത്ത പാട്ടുകള്‍ ആവശ്യപ്പെട്ടാല്‍ കഴിയും വിധം പാടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു. ചില പാട്ടുകളും ഈണങ്ങളുമെല്ലാം അയാളുടെ തന്നെ സൃഷ്ടിയാണ്. ലിന്റനെപ്പോലൊരാള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്. നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒട്ടനവധി കാര്യങ്ങളുണ്ടാകാം, മറ്റുള്ളവര്‍ക്കു കൂടി ആസ്വദിക്കാന്‍ കഴിയുന്ന കാര്യം നിങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുമെങ്കില്‍ നിങ്ങളെന്തിനു മടിക്കുന്നുവെന്നാണ് ലിന്റണ്‍ ചോദിക്കുന്നത്.