വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റര്‍പ്രൈസസിന്  ഇക്കഴിഞ്ഞ മാര്‍ച്ച് 29 നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി കത്ത് നല്‍കിയത്.  തിരുവനന്തപുരം കോഴിക്കോട് വിമാനത്താവളങ്ങൾ വഴി കാര്‍ഗോ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ലൈസൻസ് പുതുക്കി നൽകണമെങ്കിൽ മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളും സുരക്ഷയും കാര്‍ഗോ കോംപ്ലക്സിൽ ഒരുക്കണമെന്നാണ് ഉള്ളടക്കം. 2015 മുതൽ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും മെയ് 14 ന് സമയപരിധി അവസാനിക്കുമെന്നും ഇനി സമയം നീട്ടി നൽകില്ലെന്നും കത്തിൽ വ്യക്തമാണ്. ഇത് കിട്ടിയ ശേഷവും കെഎസ്ഐഇയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല.

പതിനാലാം തീയതി മുതൽ ചരക്ക് നീക്കം നിലക്കുകയാണെന്ന് കയറ്റുമതിക്കാരെ കെഎസ്ഐഇ അറിയിക്കുന്നത് ഇക്കഴിഞ്ഞ 29 ന് മാത്രമാണ് .പൊതുമേഖലാ സ്ഥാപനത്തെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ചരക്ക് നീക്കം നിയന്ത്രിക്കാനുള്ള അദാനിയുടെ നീക്കമാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗത്തിന്‍റെ കടുംപിടുത്തത്തിന് പിന്നിലെന്ന ആരോപണവും ശക്തമാണ്. എന്നാൽ കെഎസ്ഐഇക്ക് എൻഒസി നൽകുന്നതിൽ എതിര്‍പ്പില്ലെന്ന നിലപാടാണ് വിമാനത്താവള നടത്തിപ്പ് കമ്പനി നിലവിൽ സ്വീകരിച്ചിട്ടുള്ളതെന്നാണ് വിവരം. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നാണ് കെഎസ്ഐഇ വിശദീകരണം. വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പുമായും ചേമ്പർ ഓഫ് കോമേഴ്സുമായും വ്യവസായ വകുപ്പ് നാളെ മെയ് 9ന് ചർച്ച നടത്തും.

തിരുവനന്തപുരം വിമാനത്താവള വികസനം; വാണിജ്യ സമുച്ചയമുൾപ്പടെയുള്ള ഭൂമി ഏറ്റെടുക്കാനൊരുങ്ങി അദാനി

തിരുവനന്തപുരം വിമാനത്താവള (Trivandrum airport)  വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് (Adani group). വിമാനത്താവളത്തിന് സമീപത്തുളള വാണിജ്യ സമുച്ചയമുൾപ്പടെ ഏറ്റെടുക്കുന്നിനെ കുറിച്ചാണ് അദാനി ഗ്രൂപ്പ് ആലോചനകൾ നടത്തുന്നത്. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.പരിഗണനയിലുള്ള വാണിജ്യ സമുച്ചയങ്ങൾ ഏറ്റെടുത്താൽ വിമാനത്താവളത്തിലേക്ക് പാതയും, പാർവതി പുത്തനാറിന് കുറുകെ പാലവും ഒരുക്കി, ടെർമിനലും വിപുലമായ വാണിജ്യകേന്ദ്രവും പണിയാമെന്നാണ് കണക്കുക്കൂട്ടൽ. ജലഗതാഗത പാത സജ്ജമാകുന്നതോടെ, വിമാനത്താവളവും പാർവതി പുത്തനാറും തമ്മിൽ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ ഒരേ സമയം, ജലപാതയിലേക്കും, നഗരഹൃദയത്തിലേക്കും വിമാനത്താവളും ബന്ധിപ്പിക്കാനാണ് ലക്ഷ്യം.പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കുള്ള സൗകര്യങ്ങളൊരുക്കാനും വിമാനത്താവളത്തിൻ്റെ വികസനത്തിനുമാണ് പ്രധാന പരിഗണനയെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളം അന്‍പത് വര്‍ഷത്തേക്കാണ്  അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ച നടപടികൾ പൂർത്തിയാകും മുൻപായിരുന്നു കൈമാറ്റം. റൺവേ അടക്കം വിമാനത്താവള വികസനം, കൂടുതൽ സർവീസ്, നിരക്കുകളിലെ കുറവ് എന്നിവയാണ്  വരും വർഷങ്ങളിൽ ഉറ്റുനോക്കുന്നത്. വിമാനത്താവളം  അദാനി എറ്റെടുത്തെങ്കിലും  കസ്റ്റംസും എയര്‍ട്രോഫിക്കും, സുരക്ഷയും കേന്ദ്ര സര്‍ക്കാരിന്‍റെ ചുമതലയാണ്. ഏറ്റെടുക്കല്‍ പൂര്‍ത്തായായെങ്കിലും മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.