ലിസി ആശുപത്രിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നിലും സിപിഎമ്മിന്റെ വോട്ട് ഉറപ്പിക്കാനുള്ള തന്ത്രമോ?

സഭയെ യുഡിഎഫിനെ കൊണ്ടു തന്നെ ശത്രുവാക്കാനുള്ള നീക്കമായിരുന്നു ഡോ ജോ ജോസഫുമായുള്ള ആ പത്ര സമ്മേളനം. ഇത് കോണ്‍ഗ്രസ് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ ഡോ ജോ ജോസഫിനെ ഇനി സഭാ സ്ഥാനാര്‍ത്ഥിയായി അവര്‍ ചര്‍ച്ചയാക്കില്ല. സഭയ്ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണായത്തില്‍ പങ്കില്ലെന്നും സഭയെ സിപിഎം ദുരുപയോഗപ്പെടുത്തിയെന്നുമുള്ള നിലപാടിലേക്ക് അവര്‍ മാറും. കര്‍ദിനാള്‍ ആലഞ്ചേരിയെ അടക്കം വിമര്‍ശിക്കുന്നത് ഒഴിവാക്കും. സഭാ ആസ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വോട്ട് തേടിയെത്തിയതും തെറ്റിധാരണ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്.

ക്രൈസ്തവര്‍ക്ക് നിര്‍ണ്ണായക സ്വാധീനം തൃക്കാക്കരയിലുണ്ട്. എന്നാല്‍ ക്രൈസ്തവ സഭ തന്നെ രണ്ടു തട്ടിലാണ്. ഇതിന്റെ സാധ്യതകളാണ് ഇടതുപക്ഷം പരീക്ഷിക്കാന്‍ ശ്രമിച്ചത്. ഔദ്യോഗിക പക്ഷം എന്നും യുഡിഎഫ് അനുലൂകലരാണ്. അത് മാറിയെന്ന് സ്ഥാപിക്കാനായിരുന്നു സിപിഎം ശ്രമം. തൃക്കാക്കരയില്‍ ക്രൈസ്തവര്‍ക്കപ്പുറത്തുള്ള വോട്ട് ബാങ്കില്‍ കോണ്‍ഗ്രസും കണ്ണുവച്ചു. എന്നാല്‍ മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് ത് ഗുണം ചെയ്യില്ല. ഈ സാഹചര്യത്തിലാണ് സഭയിലെ കരുതലോടെ നീങ്ങാനുള്ള കോണ്‍ഗ്രസ് തീരുമാനം. ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വാദം കോണ്‍ഗ്രസ് ഒരിടത്തും ഇനി ഉയര്‍ത്തില്ല.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ കത്തോലിക്കാ സഭയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന അഭിപ്രായവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും രംഗത്ത് വന്നിരുന്നു. രമേശിന്റെ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വം പെട്ടെന്ന് ഉള്‍ക്കൊണ്ടു. തിരുത്തലുകളും വരുത്തി. അതിനിടെ എല്‍ഡിഎഫ് ചെലവില്‍ സഭാ നേതൃത്വത്തെ അപമാനിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മന്ത്രി പി.രാജീവ് ആരോപിച്ചിരുന്നു. അതേസമയം, മന്ത്രി പി.രാജീവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ സഭയുടെ വേദി ദുരുപയോഗിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

രമേശ് ചെന്നിത്തലയാണ് ഇതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത്. സഭയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. സഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്നു കരുതുന്നില്ല. നിക്ഷിപ്ത താല്‍പര്യക്കാരുടെ വെറും പ്രചാരണം മാത്രമാണത്. കത്തോലിക്കാ സഭ ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ്. അവര്‍ ഒരിക്കലും ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഇടപെടുമെന്ന വിശ്വാസം ഞങ്ങള്‍ക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പിന്നാലെ കെപിസിസിയും രംഗത്തു വന്നു. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി ആണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു കഴിഞ്ഞു. കത്തോലിക്കാ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയും ഞാനും പറഞ്ഞത് ഒരേ കാര്യമാണെ്ന്ന് സുധാകരന്‍ വിശദീകരിച്ചു.

തൃക്കാക്കരയില്‍ രാഷ്ടീയ പോരാട്ടത്തിനാണു ഞങ്ങള്‍ തയാറായത്. പക്ഷേ, സിപിഎം രാഷ്ടീയ പോരാട്ടത്തിനു തയാറല്ല. രാഷ്ട്രീയ മത്സരത്തിനു ഞാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണ്. അവര്‍ക്ക് അതിനു കഴിയുമായിരുന്നെങ്കില്‍ നേരത്തെ നിശ്ചയിച്ച കെ.എസ്.അരുണ്‍ കുമാറിനെയാണു സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ‘കൊല’ റെയിലിനുള്ള താക്കീതാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ബ്രൂവറി അഴിമതി അടക്കം ഇനി തൃക്കാക്കരയില്‍ യുഡിഎഫ് ചര്‍ച്ചയാക്കും.

അതിനിടെ ലിസി ആശുപത്രിയിലെ പത്ര സമ്മേളനത്തെ സിപിഎം ന്യായീകരിക്കുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതു ലെനിന്‍ സെന്ററിലാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ഞങ്ങള്‍ ആശുപത്രിയില്‍ ഡോക്ടറെ അറിയിക്കാന്‍ ചെന്നപ്പോള്‍ അവരാണ് ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടര്‍ക്കു ലഭിച്ച അംഗീകാരത്തില്‍ സന്തോഷം തോന്നി ആശുപത്രി ഡയറക്ടറായ ഫാ. പോള്‍ കരേടന്‍ ഡോക്ടര്‍ക്കു പൂച്ചെണ്ടു നല്‍കി സംസാരിച്ചതില്‍ എന്താണു തെറ്റ്? വൈദികന്‍ എന്ന നിലയിലല്ല, ആശുപത്രി ഡയറക്ടര്‍ എന്ന നിലയിലാണ് അദ്ദേഹം ഡോ.ജോയെക്കുറിച്ചു സംസാരിച്ചതെന്ന് മന്ത്രി രാജീവ് പറയുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി രാജീവും തമ്മിലുള്ള തര്‍ക്കമാണ് ഈ അവസ്ഥയില്‍ സിപിഎമ്മിനെ എത്തിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. സഭയില്‍ ഒരു വിഭാഗം സഭയുടെ സ്ഥാനാര്‍ത്ഥിയല്ല എന്നു പറഞ്ഞു രംഗത്തു വന്നു. ഞങ്ങള്‍ അതില്‍ കക്ഷി പിടിച്ചില്ല. വാ തുറന്നാല്‍ വിഷം മാത്രം തുപ്പുന്ന പി.സി.ജോര്‍ജിനെ കെട്ടിപ്പിടിച്ച്‌ ഉമ്മ വച്ചിട്ടു വന്നയാളെയാണോ സിപിഎം സ്ഥാനാര്‍ത്ഥിയാക്കേണ്ടത്? ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയെ സന്ദര്‍ശിച്ചു തിരിച്ചെത്തിയ ജോര്‍ജ് പറഞ്ഞതു തൃക്കാക്കരയില്‍ ബിജെപിക്കു കാര്യമായ വോട്ടു കിട്ടില്ലെന്നാണ്. എന്നിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വന്തം പയ്യനാണെന്നു പറയുന്നു. അതിന്റെ അര്‍ഥമെന്താണ് എന്നും സതീശന്‍ ചോദിക്കുന്നു.

സഭയുടെ പേരില്‍ രാഷ്ട്രീയക്കളി നടത്താനുള്ള ശ്രമത്തിലാണ് മുന്നണികള്‍. സഭയില്‍ത്തന്നെയുള്ള ഉള്‍പ്പിരിവുകള്‍ പോലും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനാണ് ശ്രമം. ഇടതുസ്ഥാനാര്‍ത്ഥിയായി ഒരാളുടെ പേര് ഉയര്‍ന്നുവരുകയും ചുവരെഴുത്തുകള്‍ക്കിടെ അദ്ദേഹത്തെ മാറ്റുകയും ചെയ്തപ്പോള്‍മുതല്‍ വരാന്‍പോകുന്ന സ്ഥാനാര്‍ത്ഥി സഭയുടെ ആളായിരിക്കുമെന്ന പ്രചാരണം ശക്തമായി. സഭയുടെ ആളെന്ന് മറ്റുള്ളവര്‍ പറയുന്നതില്‍ ഗൂഢമായി സന്തോഷിച്ച ഇടതുപക്ഷം പിന്നെയാണ് അതിലെ കുരുക്ക് മനസ്സിലാക്കിയത്. സഭയുടെ ആളായി മുദ്രകുത്തപ്പെട്ടാല്‍ അത് മറ്റു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കുമോ എന്ന ചിന്തയുണ്ടായി. സഭയിലെ ഒരുവിഭാഗം ആദ്യം എതിര്‍പ്പുമായി വന്നതും പിന്നാലെ സഭാനേതൃത്വംതന്നെ പ്രസ്താവനയുമായി വന്നതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി.

ഇടതുസ്ഥാനാര്‍ത്ഥിയെ വിവാദത്തില്‍നിര്‍ത്തി വോട്ടുകളുടെ ഏകീകരണം യു.ഡി.എഫും ആദ്യം ലക്ഷ്യംവെച്ചിരുന്നു. അതിന് ഉപകരിക്കുംവിധമുള്ള വാക്പ്രയോഗമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനില്‍നിന്ന് ആദ്യം ഉണ്ടായത്. എന്നാല്‍, രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലുള്ള പ്രതിഷേധം വ്യക്തമാക്കി സഭതന്നെ വന്നതോടെ യു.ഡി.എഫിനും കളംമാറ്റിച്ചവിട്ടേണ്ടിവന്നു.