ഏഴ് വയസുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകനെ കാറിടിച്ച്‌ വീഴ്ത്തി യുവതി. കാമുകനോടൊപ്പം മകളെ വീട്ടിലാക്കിയ യുവതി തിരികെ വന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

കാമുകന്‍ മകള്‍ക്കൊപ്പം നഗ്‌നനായി കിടക്കുകയായിരുന്നു. ഉടനെ തന്നെ കാമുകനെ ചവിട്ടികൂട്ടിയ യുവതി വിവരം പോലീസിലറിയിച്ചു. തുടര്‍ന്ന് ഓടിരക്ഷപെട്ട യുവാവിനെ പിന്തുടര്‍ന്നെത്തി യുവതി കാറിടിച്ച്‌ വീഴ്ത്തുകയായിരുന്നു.

മകളെ കാറിലിരുത്തിയാണ് കാമുകന് പിന്നാലെയെത്തി യുവതി കാറിടിച്ചു വീഴ്ത്തിയത്. അതിനുശേഷം, എത്തിയ പൊലീസിന് പക്ഷേ, അയാളെ കണ്ടെത്താനായില്ല. എങ്കിലും ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അവര്‍ അയാളെ അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ ടെക്‌സസിലുള്ള ലുബോക്കിലാണ് സംഭവം. ഇവിടെ ഏഴ് വയസ്സുള്ള മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു യുവതി. കാമുകനായ 29-കാരന്‍ ഡെല്‍മര്‍ ഒര്‍ലാന്‍ഡോ ഒര്‍ട്ടിസ് ലിക്കോണയും അതേ വീട്ടിലാണ് കഴിയുന്നത്. അതിനിടയ്ക്കാണ്, കാമുകന്റെ അടുത്ത് മകളെ നിര്‍ത്തി അവര്‍ പുറത്ത് പോയത്. തിരിച്ചുവന്നപ്പോള്‍ കണ്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയാണ്!

രാത്രിയില്‍ നഗ്‌നനായി മകളോടൊപ്പം കിടക്കയില്‍ കിടക്കുന്ന കാമുകനെ കണ്ട് സ്ത്രീ അന്ധാളിച്ചു. അയാള്‍ക്ക് കണക്കിന് കൊടുത്ത ശേഷം യുവതി പൊലീസിനെ വിളിച്ചു. തന്നോടൊപ്പം താമസിക്കുന്ന കാമുകന്‍ തന്റെ മകളോടൊപ്പം കിടക്കയില്‍ നഗ്‌നനായി കിടക്കുന്നുവെന്ന് അവള്‍ പൊലീസിനോട് പറഞ്ഞു. “ദയവായി വേഗം വരൂ. അയാള്‍ ഓടി പോകുന്നതിന് മുന്‍പ് എത്തൂ”- അവള്‍ അപേക്ഷിച്ചു.

ആ സമയം കൊണ്ട് അയാള്‍ ഇറങ്ങിയോടി. പൊലീസ് എത്തുന്നതിന് മുന്‍പായി അയാള്‍ രക്ഷപ്പെട്ടേക്കുമെന്ന ഭയത്താല്‍ യുവതി അയാളെ കാറില്‍ പിന്തുടര്‍ന്നു. കുട്ടിയെ തന്നോടൊപ്പം കാറില്‍ ഇരുത്തി അവള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഡെല്‍മറിനെ പിന്തുടരാന്‍ തുടങ്ങി. വാഹനം ഓടിക്കുന്നതിനോടപ്പം അവള്‍ പൊലീസിനോട് ഫോണില്‍ സംസാരിക്കുന്നത് തുടര്‍ന്നു. “അവന്‍ ഇടവഴിയിലാണ്, അവന്‍ എന്റെ കാറിന്റെ മുന്നില്‍ എത്തി,” യുവതി ഫോണില്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു. ഇടയില്‍ എന്തോ ശബ്ദം കേട്ട ഉദ്യോഗസ്ഥന്‍ നീ അവനെ പിന്തുടരുകയാണോ എന്ന് ചോദിച്ചു. അതേയെന്ന് സ്ത്രീ മറുപടിയും നല്‍കി.

താന്‍ അവനെ കാറിടിച്ചു വീഴ്ത്തിയെന്നും എന്നാല്‍ അവന് പരിക്കൊന്നും സംഭവിച്ചിട്ടില്ല എന്നും സ്ത്രീ പറഞ്ഞു. അവന്‍ മദ്യപിച്ചിട്ടുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് അവളുടെ കാള്‍ കട്ടായി. പൊലീസ് തിരികെ വിളിച്ചപ്പോള്‍, അവള്‍ ഫോണ്‍ എടുത്തില്ല. നിരവധി തവണ വിളിച്ചെങ്കിലും അവള്‍ പിന്നെ ഫോണ്‍ എടുത്തില്ല. എന്നാലും അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തു. എന്നാല്‍, അപ്രതീക്ഷിത കാരണങ്ങളാല്‍ കേസ് അന്വേഷണം മുന്നോട്ട് പോയില്ല.

അടുത്ത മാസം യുവതി കുട്ടിയെ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുമായി കൊണ്ടുവന്നു. അവിടെ വച്ച്‌ ആക്രമണത്തെക്കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങള്‍ അവള്‍ പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പൊലീസ് ഇളകി. ഫോണിലൂടെ പോലീസ് ഡെല്‍മറുമായി ബന്ധപ്പെട്ടു. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അയാള്‍ ഫോണിലൂടെ പറഞ്ഞത്. തുടര്‍ന്ന്, പോലീസ് രണ്ടുതവണ അയാളെ മൊഴിയെടുക്കാനായി വിളിച്ച്‌ വരുത്താന്‍ ശ്രമിച്ചു. അയാള്‍ ഹാജരായില്ല. അങ്ങനെ ഈ മെയ് മൂന്നിന് വാറന്റ് പുറപ്പെടുവിച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് അയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ലുബോക്ക് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലാണ് അയാള്‍ ഇപ്പോള്‍.