രണ്ടര വയസുള്ള മകന്റെ കണ്‍മുന്നില്‍ പീഡനത്തിനിരയായ യുവതിയെ ഒടുവില്‍ പൊലീസ് രക്ഷിച്ചു. പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ 79 ദിവസമാണ് യുവതി പീഡനത്തിനിരയായത്.

കുടുംബ പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ ഒരു തന്ത്രിയാണ് ഇവരെ മകനോടൊപ്പം മുറിയില്‍ പൂട്ടിയിട്ടശേഷം പീഡനത്തിന് ഇരയാക്കിയത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

2017ലാണ് യുവതി വിവാഹിതയായത്. അന്നുമുതല്‍ തന്നെ ഭര്‍ത്താവും കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെ യുവതിയെ കുറച്ചുകാലം കൂടെ താമസിപ്പിച്ചാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ മാറുമെന്ന് പറഞ്ഞ് തന്ത്രി രംഗത്തെത്തുകയായിരുന്നു. എന്നാല്‍, യുവതി തന്ത്രിയുടെ കൂടെ പോകാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ മയക്കിയശേഷം തന്ത്രിയുടെ അടുത്തെത്തിച്ച്‌ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. യുവതിയുടെ കുഞ്ഞിനെയും ഇതേ മുറിയില്‍ പൂട്ടിയിട്ടു.

തുടര്‍ന്ന് 79 ദിവസം തുടര്‍ച്ചയായി തന്ത്രി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. തന്ത്രി തന്റെ മൊബൈല്‍ ഫോണ്‍ ഇവരുടെ മുറിയില്‍ മറന്നുവച്ചുപോയതാണ് യുവതിക്ക് തുണയായത്. ഫോണില്‍ വിളിച്ച്‌ യുവതി സ്വന്തം വീട്ടുകാരോട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി രക്ഷിക്കുകയായിരുന്നു. ഇതിനകം തന്ത്രി അവിടെനിന്നു രക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.