നൈജീരിയയിലെ കടൂണ സംസ്ഥാനത്തുനിന്നും തട്ടിക്കൊണ്ടുപോയ ഫാ. ഫെലിക്സ് സക്കാരി ഫിഡ്സൺ എന്ന കത്തോലിക്ക വൈദികന് മോചനം. തട്ടിക്കൊണ്ടുപോയി 40 ദിവസങ്ങൾക്കു ശേഷമാണ് മെയ് മൂന്നാം തീയതി മോചിക്കപ്പെട്ടതെന്ന് എസിഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. സരിയ രൂപതാംഗമാണ് ഫെലിക്സ് സക്കാരി ഫിഡ്സൺ. സന്തോഷം നിറഞ്ഞ ഹൃദയത്തോടെ തങ്ങളുടെ സഹോദരന്റെ മടങ്ങിവരവ് പ്രഖ്യാപിക്കുകയാണെന്ന് രൂപതാ ചാൻസലർ ഫാ. പാട്രിക് അടിക്ക്വു ഒഡേ പറഞ്ഞു. സെന്റ് ആൻസ് ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന ഫാ. സക്കാരിയുടെ തിരോധാനത്തിന് പിന്നാലെ രൂപതാധികൃതർ വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചിരുന്നു.

വൈദികന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിച്ച വിശ്വാസികൾക്ക് മെയ് നാലാം തീയതി പ്രസിദ്ധീകരിച്ച കുറിപ്പിൽ ഫാ. പാട്രിക് നന്ദി രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകപെട്ട മറ്റുള്ള ആളുകളുടെ മോചനത്തിനുവേണ്ടി പ്രാർത്ഥന തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നൈജീരിയയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് രൂപത ചാൻസലർ വിശ്വാസികളോട് ആവശ്യപ്പെട്ടു. ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം സഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് നൈജീരിയയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

2009ൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ബൊക്കോ ഹറം എന്ന തീവ്രവാദ സംഘടന രൂപമെടുത്തതു മുതൽ വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യവും, അവിടുത്തെ ക്രൈസ്തവ വിശ്വാസികളും കടന്നു പോകുന്നത്. മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരിൽ നിന്നും ക്രൈസ്തവർ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നത്. 2022ൽ ഇന്റർ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം 25 വൈദികർ രാജ്യത്ത് കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകലിന് വിധേയമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.