യുക്രെയ്‌നിലേക്ക് അമേരിക്ക എത്തിച്ചെന്ന് കരുതുന്ന ആയുധശേഖരങ്ങൾ നശിപ്പിച്ചതായി റഷ്യയുടെ അവകാശവാദം. ഇതിനൊപ്പം ഒഡേസിയയിലെ സൈനിക വിമാനതാവളത്തിലെ റൺവേ തകർത്തെന്നും മോസ്‌കോ ഭരണകൂടം അവകാശപ്പെട്ടു.

വിദേശരാജ്യങ്ങളെത്തിക്കുന്ന ആയുധങ്ങളും വിമാനങ്ങളും തകർക്കുമെന്നും അത്തരം നീക്കം യുക്രെയ്‌ന് മാത്രമല്ല അവ എത്തിക്കുന്ന രാജ്യങ്ങൾക്കുനേരെക്കൂടിയായിരിക്കുമെന്ന മുന്നറിയിപ്പും റഷ്യ ആവർത്തിച്ചു.

ഇന്നലെ രാത്രിയാണ്  ആക്രമണം നടന്നത്. കൃത്യതയോടെ ലക്ഷ്യം ഭേദിക്കുന്ന ഓണിക്‌സ് മിസൈലുകൾ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. വിമാനത്താവള റൺവേ നശിപ്പിച്ചെന്ന വാർത്ത യുക്രെയ്‌നും സ്ഥിരീകരിച്ചു.

റഷ്യൻ സൈന്യം ക്രിമിയയിൽ നിന്നും ബാസ്റ്റൺ മിസൈലുകൾ ഉപയോഗിച്ചെന്ന് ഒഡീസിയ പ്രവിശ്യാ ഗവർണർ മാക്‌സിം മെർചെങ്കോ ആരോപിച്ചു. ഇതിന് പുറമേ യുക്രെയ്‌ന്റെ രണ്ട് എസ് യു-24എം യുദ്ധവിമാനങ്ങൾ റഷ്യ വ്യോമപ്രതിരോധ മിസൈലുകൾ അയച്ച് തകർത്തെന്നും റഷ്യ അവകാശപ്പെട്ടിട്ടുണ്ട്.