മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നല്‍കിയ ഒ വി വിജയന്റെ ഓര്‍മകള്‍ക്ക് ഇന്ന് 16 വര്‍ഷം തികയുന്നു. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാള സാഹിത്യത്തില്‍ പകരക്കാരില്ലാത്ത ഇതിഹാസകാരനായി. ചെറുകഥയും നോവലും കാര്‍ട്ടൂണും ആവിഷ്‌കാരത്തിനായി അദ്ദേഹം ഉപയോഗിച്ചു.

ഒ വി വിജയന്‍ ചരമദിനാചരണം ‘പാഴുതറയിലെ പൊരുളുകള്‍’ വിവിധ പരിപാടികളോടെ തസ്രാക്കിലെ ഒ. വി. വിജയന്‍ സ്മാരകത്തില്‍ നടക്കും. രാവിലെ 10 ന് മുഖ്യാതിഥികളും സാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് വനിതാ ചിത്ര പ്രദര്‍ശനം നടക്കും.

10. 30 ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം. എല്‍. എ. അധ്യക്ഷനാകും. ഒ. വി വിജയന്‍ സ്മാരക സാഹിത്യപുരസ്കാരങ്ങള്‍ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ സമ്മാനിക്കും. ടി. ഡി. രാമകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അര്‍ജുന്‍ അരവിന്ദ്, ഡോ. ശാലിനി എന്നിവരാണ് നോവല്‍, കഥ, യുവകഥ എന്നീ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നേടിയത്.

പുരസ്കാര ജേതാക്കളെ ആഷാമേനോന്‍, ടി. കെ. ശങ്കരനാരായണന്‍, രാജേഷ്മേനോന്‍ എന്നിവര്‍ പരിചയപ്പെടുത്തും. ടി.കെ. നാരായണദാസ്, സി. പി. ചിത്രഭാനു, സി. ഗണേഷ്, പി. ആര്‍. ജയശീലന്‍, ടി. ആര്‍. അജയന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോള്‍, ജില്ലാകളക്ടര്‍ മൃണ്‍മയി ജോഷി, എം. പത്മിനി, ആര്‍. ധനരാജ്, എ. കെ. ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിക്കും. പുസ്തക പ്രകാശനങ്ങളും ഉണ്ടാകും.

ഉച്ചയ്ക്ക് 12 ന് ഒ. വി. വിജയന്‍ സ്മൃതി പ്രഭാഷണം ജി. എസ്. പ്രദീപ് നിര്‍വഹിക്കും. രഘുനാഥന്‍ പറളി, കെ. പി. രമേഷ്, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം പങ്കെടുക്കും. ‘ഖസാക്കിന്‍റെ ഇതിഹാസം’ ആസ്പദമാക്കിയുള്ള നാടകാവിഷ്കാരം അരങ്ങേറും.

ഉച്ചക്കുശേഷം 2.30 ന് കവികള്‍ സ്വന്തം കവിതകള്‍ കൊണ്ട് ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്ന ‘കാവ്യാഞ്ജലി’ കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ഒ. വി. ഉഷ അധ്യക്ഷയാകും. രാവുണ്ണി, ജ്യോതിബായി പരിയാടത്ത്, പി. രാമന്‍, വിനോദ് വെെശാഖി, നിരഞ്ജന്‍, അസിം താന്നിമൂട്, ബാബു പാക്കനാര്‍, കെ. പി. ബാലകൃഷ്ണന്‍,പി. എന്‍. മഞ്ജു , ഇ. ജയചന്ദ്രന്‍ തുടങ്ങി ഇരുപതോളം കവികള്‍ പങ്കുചേരും.