അസാധ്യമെന്ന് കരുതിയത് ഒടുവില്‍ സാധ്യമാക്കി യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളി അരുണ്‍ കുമാര്‍ എം നായര്‍ രണ്ടാം ജീവിതത്തിലേക്ക്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ അണിനിരന്ന 38 കാരനായ അരുണ്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അബോധാവസ്ഥയില്‍ നിന്ന് തിരിച്ചെത്തുന്നത്.

തുടര്‍ച്ചയായ ഹൃദയാഘാതങ്ങളെ തുടര്‍ന്ന് പ്രതീക്ഷകള്‍ക്ക് അറുതിയായെന്ന് ഡോക്ടര്‍മാരും കുടുംബവും കരുതിയയിടത്തു നിന്നാണ് അരുണിന്റെ തിരിച്ചു വരവ്. കോവിഡിനെതിരായ അരക്കൊല്ലത്തോളം നീണ്ട പോരാട്ടം സൃഷ്ടിച്ച ഗുരുതരമായ സങ്കീര്‍ണതകളിലും കൃത്രിമ ശ്വാസകോശത്തിന്റെ (ECMO മെഷീന്‍) പിന്തുണയോടെയാണ് അരുണ്‍ ശ്വാസോച്ഛാസം നടത്തുകയും ജീവന്‍ നിലനിര്‍ത്തുകയും ചെയ്തത്.

സ്വന്തം ജീവന്‍ അപായത്തിലാക്കി യുഎഇയ്ക്ക് വേണ്ടി നടത്തിയ സേവനത്തെയും പോരാട്ട വീര്യത്തെയും ആദരിച്ച്‌ വിപിഎസ് ഹെല്‍ത്ത് കെയര്‍ അരുണിന് 50 ലക്ഷം രൂപ (2.50 ലക്ഷം ദിര്‍ഹം) ധനസഹായം പ്രഖ്യാപിച്ചു. ധീരനായ മുന്നണിപ്പോരാളിയുടെ തിരിച്ചുവരവ് ആഘോഷിക്കാനായി വ്യാഴാഴ്ച ബുര്‍ജീല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അരുണിന്റെ എമിറാത്തി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഈ സ്നേഹസമ്മാനം കൈമാറി. കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകയായിരുന്ന അരുണിന്റെ ഭാര്യയ്ക്ക് ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തു, മകന്റെ വിദ്യാഭ്യാസ ചെലവും വഹിക്കും.

സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്ബോള്‍ അരുണിന്റെ കണ്ണുകള്‍ നിറയും. കോവിഡ് പോസിറ്റിവ് ആയ ശേഷം ക്വാറന്റൈനില്‍ കഴിയുമ്ബോള്‍ മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് അരുണ്‍ ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല.

Work without Leave | ഒരു സിക്ക് ലീവ് പോലും എടുക്കാതെ 70 വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരന്‍; 93 വയസ് വരെ ജോലി ചെയ്യുക ലക്ഷ്യം

അവ്യക്തമായ ഓര്‍മയില്‍ തെളിയുന്ന അവസാന നിമിഷം കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട നിമിഷങ്ങളാണ്. കഴിഞ്ഞ ആറു മാസത്തില്‍ നടന്ന പലകാര്യങ്ങളും അര്‍ദ്ധബോധാവസ്ഥയിലായിരുന്ന അരുണിന് ഓര്‍ത്തെടുക്കാന്‍ പോലുമാവുന്നില്ല.

“മരണ മുനമ്ബില്‍ നിന്ന് രക്ഷപ്പെട്ടെത്തിയെന്ന് മാത്രം അറിയാം. രണ്ടാം ജീവിതം തന്ന ദൈവത്തിനു നന്ദി.” ഇടറുന്ന ശബ്ദത്തില്‍ അരുണ്‍ പറയുന്നു.

“കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെയും പ്രാര്‍ത്ഥനയുടെ ശക്തിയായാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. അവരുടെ പിന്തുണയ്ക്കും പരിചരണത്തിനും നന്ദി പറയാന്‍ വാക്കുകളില്ല. ആശുപത്രിക്കിടക്കയില്‍ അസാധാരണ പരിചരണം നല്‍കിയ ഡോ. താരിഗിനും സംഘത്തിനും നന്ദി. അവരുടെ നിരന്തര പരിശ്രമം ഇല്ലായിരുന്നുവെങ്കില്‍, ഈയൊരു തിരിച്ചുവരവ് അസാധ്യമായേനേ. ഈ പുതിയ ജീവിതത്തിന് ഞാനും കുടുംബവും ബുര്‍ജീല്‍ ആശുപത്രിയോടും ഡോ. ​​താരിഗിനോടും എന്നും കടപ്പെട്ടിരിക്കും,” അരുണ്‍ കൂട്ടിച്ചേര്‍ത്തു.

അബുദാബിയിലെ എല്‍എല്‍എച്ച്‌ ആശുപത്രിയില്‍ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ 2021 ജൂലൈ പകുതിയോടെയാണ് അരുണിന് കോവിഡ്-19 ബാധിച്ചത്. 2013 മുതല്‍ ആശുപത്രിയില്‍ ഒടി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് കേരളത്തില്‍ അമ്ബലപ്പുഴ സ്വദേശിയായ അരുണ്‍. കോവിഡ് വാക്സിന് ട്രെയലിന് യുഎഇ തുടക്കമിട്ടപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ അതിന്റെ ഭാഗമായ വളണ്ടിയര്‍ കൂടിയാണ് അരുണ്‍.

കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷം DOH പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കടുത്ത ശ്വാസതടസം നേരിടാന്‍ തുടങ്ങി. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി, വിശദമായ പരിശോധനയില്‍ അരുണിന്റെ ശ്വാസകോശത്തില്‍ ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചു. സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാത്തതിനാല്‍ ജീവന്‍ നിലനിര്‍ത്താനായി കഴിഞ്ഞവര്‍ഷം ജൂലൈ 31-ന് ഡോക്ടര്‍മാര്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൃത്രിമമായി നിലനിര്‍ത്താന്‍ അരുണിനെ ECMO സപ്പോര്‍ട്ടില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ അരുണിന് കഴിഞ്ഞത്.

ആദ്യം മെച്ചപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുകയും മരുന്നുകളോട് നന്നായി പ്രതികരിക്കുകയും ചെയ്‌തെങ്കിലും അരുണിന്റെ ആരോഗ്യനില പെട്ടന്നാണ് വഷളായത്. നില ഗുരുതരമായതോടെ പ്രതീക്ഷകള്‍ മങ്ങി.

കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം അരുണ്‍ കുടുംബത്തെ അറിയിച്ചിരുന്നില്ല. ജോലിത്തിരക്കുള്ളതിനാല്‍ വിളിക്കാന്‍ ആകില്ലെന്ന് മാത്രമാണ് പറഞ്ഞിരുന്നത്.

“അരുണ്‍ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ആദ്യം ഞങ്ങള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ആശുപത്രിയില്‍ നിന്ന് കോള്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമാണ് അരുണ്‍. അരുണിന്റെ മാതാപിതാക്കള്‍ക്കും എനിക്കും വലിയ ഞെട്ടലായിരുന്നു ഈ വിവരം. ഞങ്ങള്‍ ആകെ തകര്‍ന്നു. വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി പ്രാത്ഥിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.” നാട്ടില്‍ നേരത്തെ നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന ഭാര്യ ജെന്നി ജോര്‍ജ് പറഞ്ഞു.

“ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ ഒട്ടും ആശ്വാസകരമായിരുന്നില്ല. അരുണിന്റെ നില വഷളായിക്കൊണ്ടിരുന്നു. വലിയ സങ്കടത്തിലാണ് ഓരോ ദിവസവും തള്ളിനീക്കിയത്. പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനായി ഓഗസ്റ്റില്‍ അരുണ്‍ ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി കുഞ്ഞിനെ നേരില്‍ കണ്ടിട്ട്. മകന് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോഴാണ് അവസാനം നാട്ടില്‍ വന്നു മടങ്ങിയത്”

“ഏറെ ബുദ്ധിമുട്ടായിരുന്നെങ്കിലും വേണ്ടപ്പെട്ടവര്‍ക്ക് ആശ്വാസവും കരുത്തുമേകാനായിരുന്നു എന്റെ ശ്രമം. വിപിഎസ് മാനേജ്‌മെന്റിന്റെയും യുഎഇയില്‍ ജോലിചെയ്യുന്ന സഹോദരന്റെയും അരുണിന്റെ സുഹൃത്തുക്കളുടെയും സഹായത്തോടെ അബുദാബിയിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. വിസയും താമസവും കമ്ബനി ലഭ്യമാക്കിത്തന്നു.” ജെന്നി ഓര്‍ക്കുന്നു.

“ഒരു മാസത്തോളമായി അരുണ്‍ ഐസിയുവിലായിരുന്നു. പുരോഗതിയുടെ ലക്ഷണമൊന്നുമില്ലായിരുന്നു. ഡോക്ടറോട് സംസാരിച്ചപ്പോള്‍ സാധ്യമായതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്ന് അവര്‍ ആശ്വസിപ്പിച്ചു. അരുണ്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ദേഹമാസകലം ട്യൂബുകള്‍ ഘടിപ്പിച്ച അവസ്ഥയില്‍ ഐ.സി.യു കിടക്കയില്‍ അരുണിനെ ആദ്യം കണ്ടപ്പോള്‍ തകര്‍ന്നു പോയി. എന്നാല്‍ ബുര്‍ജീലിലെ മെഡിക്കല്‍ സംഘവും വിപിഎസ് മാനേജ്മെന്റും അരുണിന്റെ സുഹൃത്തുക്കളും വലിയ സഹായമായിരുന്നു. അവര്‍ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,” ജെന്നി പറയുന്നു.

ആ ദിവസങ്ങളിലൊന്നില്‍ ജെന്നിക്ക് ആശുപത്രിയില്‍ നിന്ന് പരിഭ്രാന്തി നിറഞ്ഞ ഒരു കോള്‍ വന്നു.

“ബ്രോങ്കോസ്കോപ്പി ചെയ്യുന്നതിനിടെ അരുണിന് ഹൃദയാഘാതമുണ്ടായെന്നാണ് തിടുക്കത്തില്‍ വന്ന അറിയിപ്പ്. ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ സംഘം പരമാവധി ശ്രമിക്കുന്നതായും എത്രയും വേഗം ആശുപത്രിയിലേക്ക് എത്തണമെന്നുമായിരുന്നു നഴ്‌സിന്റെ നിര്‍ദ്ദേശം. കുഞ്ഞിനെയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ടത് അരുണ്‍ ജീവനുവേണ്ടി മല്ലിടുന്ന കാഴ്ച. ഹൃദയമിടിപ്പ് ഇല്ലാതാവുന്ന രേഖ മോണിറ്ററില്‍ കണ്ടപ്പോള്‍ തളര്‍ന്നുപോയി. നഴ്‌സായതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നുണ്ടായിരുന്നു. മറ്റൊന്നും ഓര്‍മയില്‍ നില്‍ക്കുന്നില്ല. എന്നാല്‍, പെട്ടെന്ന്, ഡോ. താരിഗും മെഡിക്കല്‍ സംഘവും എങ്ങനെയോ ജീവന്റെ തുടിപ്പ് കണ്ടെത്തി, അരുണിന്റെ ജീവന്‍ നഷ്ടമായിട്ടില്ലെന്ന് അവര്‍ അറിയിച്ചപ്പോഴാണ് ശ്വാസം നേരെയായത്.”

ചികിത്സയ്ക്കിടെ പിന്നീടും ഹൃദയാഘാതങ്ങള്‍ ആവര്‍ത്തിച്ചു. അപ്പോഴും മരണത്തോട് മല്ലിട്ട മുന്നണിപ്പോരാളി കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല.

“അരുണിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോ. താരിഗ് ഞങ്ങള്‍ക്ക് ദൈവമാണ്. മറ്റേതെങ്കിലും ഡോക്ടര്‍ ആയിരുന്നെങ്കില്‍, അരുണ്‍ ഇന്ന് ജീവിച്ചിരിക്കുമോയെന്ന് അറിയില്ല. അദ്ദേഹത്തോട് ഞങ്ങളെന്നും കടപ്പെട്ടിരിക്കും, ഡോ. താരിഗിനെയും മുഴുവന്‍ മെഡിക്കല്‍ ടീമിനെയും ആശുപത്രി മാനേജ്‌മെന്റിനെയും ഞങ്ങളുടെ പ്രാത്ഥനയില്‍ എന്നും ഓര്‍ക്കും,” ജെന്നി പറഞ്ഞു.

“കീഴടങ്ങാന്‍ കൂട്ടാക്കാത്ത പോരാളിയാണ് അരുണ്‍. ഇതുപോലൊരാളെ മെഡിക്കല്‍ കരിയറില്‍ കണ്ടിട്ടില്ല,” തുടക്കം മുതല്‍ അരുണിനെ ചികിത്സിച്ച അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. താരിഗ് അലി മുഹമ്മദ് എല്‍ഹസന്റെ അനുഭവസാക്ഷ്യം ഇങ്ങനെ.

തുടക്കം മുതല്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു അരുണിന്റെ അവസ്ഥയെന്ന് ഡോക്ടര്‍ പറയുന്നു.

“അരുണിന്റെ ശ്വാസകോശം തകരാറിലായിരുന്നു. അത് മെച്ചപ്പെടുത്താവുന്ന അവസ്ഥയില്‍ ആയിരുന്നില്ല. ECMO മെഷീന്റെ പിന്തുണയോടെ മാത്രമായി ശ്വാസോച്ഛാസം. ഇത് ഏകദേശം 118 ദിവസത്തോളം തുടര്‍ന്നു. സാധാരണ അവസ്ഥയില്‍, ഒരു തിരിച്ചുവരവ് അസാധ്യമെന്നു തോന്നുന്നത്രയും ദൈര്‍ഘ്യവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും. അതുകൊണ്ടാണ് അരുണിന്റെ തിരിച്ചുവരവില്‍ ഞങ്ങള്‍ക്ക് അത്ഭുതവും വലിയ സന്തോഷവും. ശരീരം പൂര്‍ണ്ണമായും തളര്‍ന്നിരിക്കുമ്ബോള്‍ കടുത്ത ഹൃദയാഘാതങ്ങളെ അരുണ്‍ അതിജീവിച്ചു. ആ പോരാട്ടവീര്യമാണ് അരുണിന്റെ അതിജീവനത്തില്‍ എടുത്തു പറയേണ്ടത്. മെഡിക്കല്‍ കരിയറില്‍ മറക്കാനാവില്ല ഈ അനുഭവം.”

അരുണിന്റെ ശ്വാസകോശവും മറ്റ് അവയവങ്ങളും ഇപ്പോള്‍ പൂര്‍ണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. എങ്കിലും ശരീരം ശക്തിപ്രാപിക്കാന്‍ സമയം എടുത്തേക്കാം. സ്ഥിരമായി ഫിസിയോതെറാപ്പിയും പുനരധിവാസവും തുടരണം. ഇത്രയും പോരാടി മരണമുഖത്തു നിന്ന് പലതവണ തിരിച്ചെത്തിയ അരുണിന് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ജോലിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ പ്രതീക്ഷ.

ആശുപത്രി മുറി വിട്ട് സഹപ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിലേക്ക് എത്തിയ അരുണ്‍ ആദ്യം കണ്ടത് തന്റെ മുഖചിത്രം പതിപ്പിച്ച മുഖാവരണമണിഞ്ഞ സഹപ്രവര്‍ത്തകരെ. എമിറാത്തികളും ഇന്ത്യക്കാരും ഫിലിപ്പിനോകളും വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരുമായ ആരോഗ്യപ്രവര്‍ത്തകര്‍ സ്നേഹത്തോടെയും ആദരവോടെയും അരുണിന്റെ ചിരിക്കുന്ന മുഖം സ്വന്തം മുഖത്തണിഞ്ഞുകൊണ്ട് കയ്യടികളോടെ പ്രിയ സുഹൃത്തിനെ സ്വീകരിച്ചു. ഇത്രയും വലിയ പോരാട്ടം വിജയിച്ച സുഹൃത്തിന്റെ യാതനകള്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നു. മഹാമാരിക്കാലത്ത് ഈ തിരിച്ചുവരവ് ഞങ്ങള്‍ ഹൃദയത്തില്‍ തൊട്ടറിയുന്നുവെന്ന് അവര്‍ പറയാതെ പറഞ്ഞു.

അതിലുമേറെ സര്‍പ്രൈസ് ഒരുക്കിയാണ് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിന്റെ സ്നേഹസമ്മാനം ചടങ്ങില്‍ പ്രഖ്യാപിച്ചത്.

അരുണിനെ പിന്തുണയ്ക്കാന്‍ 50 ലക്ഷം രൂപയുടെ സഹായവും പ്രഫഷനല്‍ നഴ്‌സായ ഭാര്യക്ക് ജോലിയും മകന്റെ പഠന ചെലവും ഡോ.ഷംഷീര്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സേവനത്തിനും പോരാട്ടവീര്യത്തിനും ആദരവേകിയുള്ള ഈ സമ്മാനം അരുണിന് കൈമാറിയത് ഗ്രൂപ്പിലെ എമിറാത്തി ആരോഗ്യപ്രവര്‍ത്തകരാണ്. പ്രതിസന്ധിഘട്ടത്തില്‍ മുന്നണിയിലിറങ്ങിയ പോരാളിക്കുള്ള നാടിന്റെ ആദരവുകൂടിയായി അങ്ങനെ ഈ ഉപഹാരം.

“കോവിഡ് മുന്നണിപ്പോരാളികള്‍ക്കും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് തുടക്കം മുതല്‍ ഞങ്ങളുടെ ശ്രമം. സഹപ്രവര്‍ത്തകരെല്ലാം ഇഷ്ടപ്പെടുന്ന, ഒരിക്കല്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് മറക്കാനാകാത്ത വ്യക്തിത്വമാണ് അരുണിന്റേത്. മികച്ച ചികിത്സയും പരിചരണവും തുടര്‍ന്നും അരുണിന് ലഭ്യമാക്കും. സമാനതകള്‍ ഇല്ലാത്ത പോരാട്ടത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന അരുണിന് വേഗത്തില്‍ സുഖംപ്രാപിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അരുണിന് വിപിഎസ് കുടുംബത്തിനൊപ്പം പ്രവര്‍ത്തിക്കാനാകട്ടെ,” ഡോ. ഷംഷീര്‍ പറഞ്ഞു.

അരുണിനും കുടുംബത്തിനും അത്ഭുതമായി സ്വീകരണ ചടങ്ങില്‍ മറ്റൊരു സൂപ്പര്‍ ഹീറോ കൂടിയുണ്ടായിരുന്നു. വെള്ളിത്തിരയിലെ മിന്നല്‍ മുരളിയായി പ്രേക്ഷകരുടെ മനംകവര്‍ന്ന ചലച്ചിത്രതാരം ടോവിനോ തോമസ്. ലൈവായി ചടങ്ങില്‍ പങ്കെടുത്താണ് ടോവിനോ അരുണിന് ആശംസകള്‍ നേര്‍ന്നത്.

മിന്നല്‍ മുരളി സിനിമയില്‍ താന്‍ സൂപ്പര്‍ഹീറോ വേഷം ചെയ്‌തെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അരുണിനെപ്പോലുള്ളവരാണ് സൂപ്പര്‍ഹീറോകളെന്ന് പറഞ്ഞ ടോവിനോയുടെ വാക്കുകള്‍ ഇങ്ങനെ:

“സിനിമയിലേ എനിക്ക് സൂപ്പര്‍ ഹീറോ പവറുള്ളൂ. മഹാമാരിക്കെതിരെ മുന്നണിയില്‍ പോരാടുന്ന അരുണിനെപ്പോലുള്ള ദശലക്ഷക്കണക്കിന് മുന്‍നിര യോദ്ധാക്കളാണ് യഥാര്‍ത്ഥ സൂപ്പര്‍ഹീറോകള്‍. മാരകമായ വൈറസില്‍ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രതിബദ്ധതയ്ക്ക് ലോകവും മനുഷ്യരാശിയും അവരോട് എന്നും കടപ്പെട്ടിരിക്കും. ഷൂട്ടിനിടെ പരിക്ക് പറ്റി രണ്ടു ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിഞ്ഞതാണ്. അരുണിന്റെ ഈ തിരിച്ചുവരവിന് സഹായ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സല്യൂട്ട്”

ജീവിതത്തിലെ പ്രയാസകരമായ സാഹചര്യത്തില്‍ നല്‍കിയ പിന്തുണയ്ക്കും പരിചരണത്തിനും വിപിഎസ് ഹെല്‍ത്ത്കെയറിനും ബുര്‍ജീല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിനും യുഎഇയിലെ സുഹൃത്തുക്കള്‍ക്കുമാണ് അരുണും കുടുംബവും നന്ദി പറയുന്നത്. പ്രതിസന്ധികളില്‍ കൈവിടാതെ ഒപ്പംകൂട്ടുന്ന പ്രവാസികളുടെ പ്രിയപ്പെട്ട പോറ്റുനാടായ യുഎഇയോട് പറഞ്ഞാല്‍ തീരാത്ത കടപ്പാടും.

തുടര്‍ന്നും സേവനത്തിനായി ആരോഗ്യപ്രവര്‍ത്തകന്റെ യൂണിഫോമണിഞ്ഞു യുഎഇയില്‍ തുടരാനായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് അരുണ്‍. അതുവരെ നാട്ടില്‍ ചെറിയൊരു ഇടവേള; മാതാപിതാക്കളെ സന്ദര്‍ശിക്കാനും കുടുംബത്തോടൊപ്പം കഴിയാനും അവിടെ ഫിസിയോതെറാപ്പി തുടരാനും.