ആഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണവില ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു.

പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമാണ് ഇന്നലെ വില. ഈമാസം പത്തിന് 35,600 രൂപയായിരുന്ന പവന്‍വില 26ന് 36,720 രൂപയില്‍ എത്തിയിരുന്നു.

രാജ്യാന്തരവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിലയെയും സ്വാധീനിക്കുന്നത്. ഓഹരി വിപണികളുടെ തളര്‍ച്ച, റഷ്യ-ഉക്രെയിന്‍ സംഘര്‍ഷം എന്നിവമൂലം സുരക്ഷിത നിക്ഷേപമെന്ന പെരുമകിട്ടിയ സ്വര്‍ണത്തിന്റെ രാജ്യാന്തരവില ഔണ്‍സിന് കഴിഞ്ഞദിവസം 1,849 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, അടിസ്ഥാന പലിശനിരക്കുകള്‍ കൂട്ടാന്‍ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചതോടെ സ്വര്‍ണവില ഇടിഞ്ഞു. ഇപ്പോള്‍ വില 1,811 ഡോളര്‍.

നിലവില്‍ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 0-0.25 ശതമാനമാണ്. ഈവര്‍ഷം മാര്‍ച്ചുമുതല്‍ നാലുഘട്ടങ്ങളിലായി ഇത് 1-1.25 ശതമാനം ആക്കാനാണ് ഫെഡറല്‍ റിസര്‍വിന്റെ നീക്കം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന് പിന്നാലെ ഡോളറിന്റെ മൂല്യവും കടപ്പത്രങ്ങളുടെ (ബോണ്ട്) യീല്‍ഡും (റിട്ടേണ്‍/ലാഭം) ഉയര്‍ന്നത് സ്വര്‍ണത്തിന്റെ തിളക്കം കുറച്ചു. നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ട് ബോണ്ടുകളിലേക്ക് ചേക്കേറി.