പസഫിക് ദ്വീപ് രാജ്യമായ കിരിബാതിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഭൂമിയിലെ അവസാനത്തെ കോവിഡ് രോഗബാധയില്ലാത്ത രാജ്യങ്ങളിലൊന്നായാണ് കിരിബാതി ഇതുവരെ അറിയപ്പെട്ടിരുന്നത്.
രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിയാണ് ഇവിടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. 10 മാസത്തിനിടെ ഫിജിയില്‍ നിന്ന് ദ്വീപിലെത്തിയ ആദ്യ അന്താരാഷ്ട്ര വിമാനത്തിലെ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്ന്നാണ് കിരിബാത്തിയില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ചയാണ് കിരിബാത്തിയില്‍ എത്തിയ വിമാനത്തിലെ 54 യാത്രക്കാരില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച വരെ ദ്വീപില്‍ ആകെ രണ്ട് കോവിഡ് കേസുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നുള്ളൂ. ലോകത്തിലെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നായതിനാല് ഇതുവരെ കോവിഡ് രഹിതമായിരുന്നു കിരിബാത്തി.
ലോകമെമ്ബാടും കോവിഡ് വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കിരിബാത്തി അതിന്റെ അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇത്തരത്തില്‍ ഏകദേശം രണ്ട് വര്‍ഷത്തോളം നടത്തിയ ചെറുത്തുനില്‍പ്പാണ് ചൊവ്വാഴ്ച അവസാനിച്ചത്. അതിര്‍ത്തി അടയ്ക്കുന്നതിന് മുമ്ബ് കിരിബാത്തി വിട്ട് മോര്‍മോണ്‍ ചര്‍ച്ച് എന്നറിയപ്പെടുന്ന വിദേശത്ത് വിശ്വാസം പ്രചരിപ്പിക്കാന്‍ പോയ മിഷനറിമാരായിരുന്നു വിമാനത്തില്‍ മടങ്ങിയെത്തിയത്.
മടങ്ങിയെത്തിയ യാത്രക്കാരെ ഫിജിയില്‍ മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയരാക്കി. എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കൂടാതെ വീട്ടിലെത്തിയപ്പോള്‍ അധിക പരിശോധനകളോടെ അവരെ ക്വാറന്റൈനില്‍ ആക്കി. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ പകുതിയിലധികം പേരും കോവിഡ് ബാധിതരാണെന്ന് കണ്ടെത്തുകയായിരുന്നു. വിമാനത്തില്‍ നിന്നുള്ള 36 പ്രാരംഭ പോസിറ്റീവ് കേസുകള്‍ വെള്ളിയാഴ്ചയോടെ 181 കേസുകളായി ഉയര്‍ന്നു.കിരിബാത്തിയിലെ ജനസംഖ്യയുടെ 33% പേര്‍ മാത്രമേ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തിട്ടുള്ളൂ. അതേസമയം 59% പേര്‍ക്ക് ഒരു ഡോസ് എങ്കിലും എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് പല പസഫിക് രാജ്യങ്ങളെയും പോലെ, കിരിബാതിയും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.