തിരുവനന്തപുരം: കോവിഡ് ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ജില്ലകളില്‍ ക്യാമ്ബുകള്‍ നടത്തിയും ഭവന സന്ദര്‍ശനത്തിലൂടെയും രണ്ടുദിവസത്തിനകം തുക നല്‍കാന്‍ ചീഫ് സെക്രട്ടറി ജില്ല കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സഹായകരമായ വിധത്തില്‍ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടു.

നിലവില്‍ 36,000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചത്.

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്​ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറി​ന്‍റെ ധനസഹായ വിതരണം നടന്നുവരുന്നു. ഇതുവരെ 3794 കുട്ടികളെയാണ് അര്‍ഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളില്‍ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമീഷന്‍ തയാറാക്കിയ ബാല്‍സ്വരാജ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഒറ്റത്തവണ ധനസഹായമായ മൂന്നുലക്ഷം രൂപയും പ്രതിമാസ സ്‌പോണ്‍സര്‍ഷിപ്പായ 2000 രൂപയും ചേര്‍ത്താണ് ധനസഹായം നല്‍കുന്നത്. ജില്ല കലക്ടര്‍ മുഖേന കുട്ടികളുടെ വെരിഫിക്കേഷന്‍ നടത്തി പി.എം കെയര്‍ പോര്‍ട്ടലില്‍ അപ്രൂവല്‍ രേഖപ്പെടുത്തിയവര്‍ക്കാണ് ധനസഹായം നല്‍കുക.

ജില്ല കലക്ടര്‍മാര്‍ 101 കുട്ടികളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.