വിധിയുടെ തിരിച്ചടിയില്‍ നിന്നു ജീവിതത്തിലേക്ക് കൈപിടിച്ചു നടക്കാന്‍ കൊതിക്കുന്നവര്‍ക്കു മാതൃകയാണ് നടി നേഹ അയ്യര്‍.

വര്‍ഷങ്ങള്‍ നീണ്ട പ്രണയം, ഒടുവില്‍ ഒന്നായി. എന്നാല്‍ സന്തോഷം അധികം നീണ്ടില്ല. നേഹ ​ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് അവിനാശ് മരിക്കുകയായിരുന്നു.

‘പിരിയാത്ത മനസ്സുമായി ആഹ്ലാദങ്ങളിലും വേദനകളിലും 15 വര്‍ഷം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഈ ശൂന്യത നിര്‍വചിക്കാനാകാത്തതാണ്’ – ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ച്‌ നേഹ അന്നു കുറിച്ച വാക്കുകള്‍.

ഭര്‍ത്താവിന്റെ മരണശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നേഹ അറിഞ്ഞത്. അവിനാശിനെ നഷ്ടമായതിനെക്കുറിച്ചും കുഞ്ഞിനെ സിം​ഗിള്‍ മദറായി വളര്‍ത്തുന്നതിനെക്കുറിച്ചുമൊക്കെ നേഹ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെ നേഹയുടെ ജീവിതം വീഡിയോയായി പുറത്തു വന്നിരിക്കുകയാണ്.

മകനെ അവന്റെ പപ്പയെപ്പോലെ വളര്‍ത്തുമെന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച 30 സെക്കന്‍ഡുള്ള വിഡിയോയില്‍ താരം പറയുന്നു. അവിനാശും താനും കോളജില്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. പ്രണയം എട്ടുവര്‍ഷം നീണ്ടു.

ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി വരുന്നെന്ന് അറിഞ്ഞത്. എന്നാല്‍ ആ സന്തോഷം നീണ്ടില്ല. ആ വാര്‍ത്തയറിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം അവിനാശ് ഹൃദയാഘാതം സംഭവിച്ച്‌ തന്നെ വിട്ടു പോയി. തകര്‍ന്നു പോയ നിമിഷം. എങ്കിലും കുഞ്ഞിനു വേണ്ടി പിടിച്ചു നിന്നു.

അവിനാശിന്റെ മാതാപിതാക്കള്‍ കൂടെനിന്നു കരുത്തു നല്‍കി. ഒന്‍പതു മാസങ്ങള്‍ക്കു ശേഷം അവിനാശിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ കുഞ്ഞ് പിറന്നു. അന്‍ഷ് ചിലപ്പോള്‍ അവന്റെ അച്ഛന്റെ ചിത്രം നോക്കി നില്‍ക്കും.

അതു കാണുമ്ബോള്‍ തന്റെ കണ്ണു നിറയും. അവന്റെ വളര്‍ച്ച കാണാന്‍ അവിനാശ് ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കും. അന്‍ഷ് അവന്റെ അച്ഛനെപ്പോലെയാണ്. പപ്പയെപ്പോലെ തന്നെ താന്‍ അവനെ വളര്‍ത്തും-വിഡിയോയില്‍ നേഹ പറയുന്നു.

തരംഗം, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതയാണ് മോഡലും ബോളിവുഡ് നടിയുമായ നേഹ അയ്യര്‍. ‘മഞ്ഞ മഞ്ഞ ബള്‍ബുകള്‍’ എന്ന ​ഗാന രം​ഗത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം കൂടിയാണ് നേഹ.